2014, ഏപ്രിൽ 2, ബുധനാഴ്‌ച

പാതാള യാത്രകൾ ... ഒന്നര നൂറ്റാണ്ടിൻ നിറവിൽ ... ! / Pathaala Yaathrakal ... Onnara Noottandin Niravil ... !


എല്ലാ യാത്രകളും ഏവർക്കും മറക്കാത്ത
അനുഭങ്ങളായി  മാറ്റാം .. അതിന്  ലണ്ടനിൽ തന്നെ വരണം ..
അതിന് പാതാളത്തിൽ കൂടി ഓടുന്ന അതായത് ഭൂഗർഭ തീവണ്ടിയിൽ സഞ്ചാരം നടത്തിയാൽ മതി ...!

ഇവിടെയൊക്കെ നാം  നടത്തുന്ന ഓരൊ യാത്രകളിലും എന്തെങ്കിലുമൊക്കെ പുത്തൻ കാര്യങ്ങൾ എന്നും നമുക്കൊക്കെ തൊട്ടറിയാവുന്നതാണ് ...

നമ്മുടെ നാട്ടിലെ പോലെ അംഗരംക്ഷകരും , പരിവാരങ്ങളൊന്നുമില്ലാതെ ഇവിടെയുള്ള പല മന്ത്രി പുംഗവന്മാരടക്കം , ലോക സെലിബിറിറ്റി താരങ്ങളുമൊക്കെ , നമ്മോടൊപ്പം സാധരണക്കാരെ പോലെ സഞ്ചരിക്കുന്നത് കാണുമ്പോൾ ശരിക്കും നാം അത്ഭുതപ്പെട്ട് പോകും ... !

മുഷിഞ്ഞ തൊഴിൽ വേഷങ്ങളിലുള്ള മാനവനായാലും ,
മന്നവനായലും ഏത് യാത്രാ വണ്ടികളിലും , അവർക്കൊക്കെ
ഇവിടെ ഒരേ പരിഗണന  തന്നെ ..!

മാനുഷ്യരെല്ലാരും ഒന്നുപോലെയെന്നുള്ള ചൊല്ല്
ഏറ്റവും അനുയോജ്യമാകുന്നത്  ഇത്തരം യാത്ര വേളകൾ തന്നെ ...!

ഞാനൊരു തടിയനായത് കൊണ്ട്
മിക്ക യാത്രകളിലും ആയത് ബസ്സിലായിക്കോട്ടെ ട്രെയിനിലായിക്കോട്ടെ ...

രണ്ട് പേർക്കിരിക്കാവുന്ന എതിർ ലിംഗക്കാരായ നല്ല കട തലയുള്ളവർ ഇരിക്കുന്നതിന്റെ തൊട്ട വേക്കന്റ് സീറ്റുകളിലേ ചെന്നിരിക്കൂ ...
അപ്പോൾ നല്ല ടൈറ്റ് ഫിറ്റായ , ആ ഇരിപ്പിൽ ഇരുന്ന് , പരസ്പരം ശരീരങ്ങളിലെ ചൂട് കൈമാറി , പൂ‍ച്ച കണ്ണടച്ച് പാൽ കുടിക്കുന്ന പോലെ , ഉറക്കം നടിച്ച് കിനാവ് കാണുന്നതിൽ സഹയാത്രികകൾക്കാണെങ്കിൽ ഒട്ടും കുഴപ്പമില്ലതാനും...
ചിലരൊക്കെ പർപ്പസ്സിലായും , അറിയാതെയുമൊക്കെ അവരുടെ കോട്ടിൽ നിന്നും മൊബൈയിൽ എടുക്കുമ്പോഴോ , ടാബലറ്റിൽ നോക്കുമ്പോഴോ, പത്ര പാരായണത്തിനിടക്കോ ചില ദ്രുതചലനങ്ങൾ നമ്മുടെ ശരീരത്തിൽ നടത്തുകയാണെങ്കിൽ സംയമനം പാലിച്ചിരിക്കണമെന്ന് മാത്രം ...
ചിലപ്പോൾ മുമ്പിലിരിക്കുന്ന ഇതേ വിഭാഗക്കാരുടെ കാൽ കാലിൽ
കയറ്റിവെച്ചിട്ടുണ്ടെങ്കിലും , ഇടക്കെല്ലാം   കറുത്ത കണ്ണടയിൽ കൂടി കിട്ടാറുള്ള
ദർശ്ശന സൌകുമാര്യങ്ങളായ  മിനിയുടിപ്പിനടിയിലെ കളറുകളും, കാഴ്ച്ചക്കായി
തുറന്നിട്ടിരിക്കുന്ന നെഞ്ചിൽ കുടങ്ങളുമൊക്കെ വല്ലാത്ത വിമ്മിഷ്ട്ടമുണ്ടാക്കുമ്പോൾ ...

കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ  ബാഗെടുത്ത് മടിയിൽ വെക്കും ...
അത്ര തന്നെ ...!

ഹും..അതൊക്കെ പോട്ടെ ... 
ഇത്തവണ ഞാൻ പറയുവാൻ
പോകുന്നത് ലണ്ടനിൽ ഈ വർഷം
മുഴുവനായും കൊണ്ടാടുന്ന ഒരു പിറന്നാൾ
ഉത്സവത്തെ കുറിച്ചാണ്...

അതും നൂറ്റമ്പതാം പിറന്നാൾ ..!
( ഈ സൈറ്റിൽ പോയാലുള്ള വീഡിയോയിൽ അന്ന് തൊട്ട് ഇന്ന് വരെയുള്ള ഫോട്ടോ ക്ലിപ്പുകൾ മുഴുവൻ കാണാം കേട്ടൊ)
ലോക ചരിത്രത്തിൽ ഇനി ആർക്കും തിരുത്താൻ
കഴിയാത്ത  ഒരു വാർഷികാഘോഷം ..!
മെട്രോ അഥവാ ട്യൂബ് ട്രെയിൻ എന്ന് വിളിക്കപ്പെടുന്ന
ലണ്ടൻ അണ്ടർഗ്രൌണ്ട് ലിമിറ്റഡ് ( L .U .L ) എന്ന ലോകത്തിലെ
പ്രഥമ ഭൂഗർഭ തീവണ്ടികളുടേയും പാതകളുടേയുമൊക്കെ 150 th ആനിവേഴ്സറി...!

ഈ പാതാള തീവണ്ടി ചരിതങ്ങളെഴുതുവാൻ  , കുറെ ചരിത്രങ്ങളും , ഫോട്ടൊകളും സംഘടിപ്പിക്കുവാൻ വേണ്ടി , 'നെറ്റ് വർക്ക് റെയിൽവേയിൽ’ എന്റെയൊപ്പം ജോലിചെയ്യുന്ന ,  ഞാൻ ‘അളിയൻ‘ എന്ന് വിളിക്കുന്ന ജോൺ ബ്രിട്ടാസ് എന്ന ബ്രിട്ടങ്കാരന്റെ  , നോർത്ത് വെസ്റ്റ് ലണ്ടനിലുള്ള അവന്റെ വീട്ടിൽ ചെന്ന് കയറിയപ്പോൾ , ഇഷ്ട്ടന്റെ അമ്മായിയമ്മ അവിടെയിരുന്ന് ഏഷ്യാനെറ്റിലെ ‘പരസ്പരം’ സീരിയൽ കാണുകയായിരുന്നൂ.

ഈ പാർവ്വതിയെന്ന അമ്മായിയുടെ മകളെ ,1974 -ൽ  സിംഗപ്പൂരിൽ നിന്നും , ലണ്ടനിൽ കുടിയേറിയ ഒരു മല്ലു ദമ്പതികളുടെ , ഇവിടെ
ബോൺ & ബോട്ടപ്പായ പേര മകൻ നാട്ടിൽ വന്ന് , 1998 -ൽ കല്ല്യാണം കഴിച്ചു കൊണ്ടുവന്നതായിരുന്നൂ..
ഏതാണ്ട് രണ്ട് കൊല്ലത്തോളം മോരും
മുതിരയും പോലെ അവർ ഭാര്യയും ഭർത്താവും കളിച്ച് നോക്കിയെങ്കിലും ... പരസ്പരം കൂടിച്ചേരാൻ സാധിക്കാതെ വന്ന അവസരത്തിൽ ആ ഭർത്താവ് ഇവളെ വിവാഹ മോചനം നടത്തി കൈയ്യൊഴിയുവാൻ പോകുകയാണെന്നറിഞ്ഞപ്പോൾ , അയാളുടെ കൂട്ടുകാരനായ ജമൈക്കൻ
വംശജനായ , ഈ ജോൺ ബ്രിട്ടാസ് ആ ഫ്രെണ്ടിന്റെ ഭാര്യയെ ലീഗലായി തന്നെ
റീ-മ്യാരേജ് ചെയ്ത് ഭാര്യയാക്കുകയായിരുന്നു...!
ഇന്ത്യൻ കറികളുടെ ആരാധകനായ
ജോണിന് ഈ സുന്ദരിയായ  ഇന്ത്യൻ ഭാര്യയെ അത്രക്കിഷ്ട്ടമായിരുന്നൂ.

ഇന്നവർക്ക് മലയാളി ഛായയുള്ള  രണ്ട് കുട്ടികൾ ഉണ്ട്. ഇന്നിവരുടെ കുടുംബത്തോടൊപ്പം ലണ്ടനിലുള്ള വീട്ടിൽ , ജോണിന്റെ ,  മല്ലൂസായ അമ്മായിയമ്മയും അമ്മാനപ്പനുമുണ്ട് ...
കൂടാതെ  ജോണിന്റെ റെയിൽവേ ജോലി കൂടാതെ ,  മൂപ്പർ കേരളത്തിൽ നിന്നും അളിയനെ കൊണ്ട് വന്ന് പാർട്ടണറാക്കി , ‘ഹെൻണ്ടൻ സ്റ്റേയ്ഷനടുത്ത്‘ ഒരു ഓഫ്-ലൈസൻസുള്ള ഷോപ്പും കൂടി ഇപ്പോൾ നടത്തുന്നുണ്ട്.
ജോണിന്റെ അപ്പാപ്പന്റ അപ്പാപ്പനെ ,
150 കൊല്ലം മുമ്പ് ‘മെട്രോപൊളിറ്റൻ റെയിൽ കമ്പനി‘ക്കാർ തൊഴിലാളിയായി , വെസ്റ്റിന്റീസിൽ നിന്നും ലണ്ടനിൽ കൊണ്ടുവന്നതായിരുന്നൂ . അന്ന് തൊട്ട് ഇന്ന് വരെ പരമ്പരാഗതമായി ഇവരുടെയൊക്കെ കുടുംബാംഗങ്ങൾ , ലണ്ടനിലെ വിവിധ കമ്പനികളിലെ റെയിൽവേ തൊഴിലാളികൾ തന്നേയാണ് .



രണ്ട് തലമുറ മുമ്പേ തന്നെ സ്വന്തം വംശീയ നാടുമായി ബന്ധം വിട്ട ഇവർ മാത്രമല്ല ,
ഉഗാണ്ടക്കാരും , ഇന്ത്യക്കാരും , ഘാനക്കാരുമൊക്കെയായി ഒരു മിക്സഡ് ജനറേഷനായി ലണ്ടനിൽ മൂന്നാലിടങ്ങളിൽ കൂട്ടമായി താമസിക്കുന്ന എന്നും രാത്രി 1 മണി മുതൽ പുലർച്ചെ  4 മണി വരെ മാത്രവും , പിന്നെ ചില വീക്കെന്റുകളിലായും റെയിൽവേ ട്രാക്കുകളിലും മറ്റും പണിയെടുക്കുന്ന ആജാനബാഹുക്കളായ ‘ലണ്ടൻ ഗലാസികൾ ‘ എന്ന സമ്പന്ന സമൂഹമാണിന്നിവർ ..!


ഇവരെപ്പോലെയുള്ള ലണ്ടൻ തീവണ്ടി
ഗതാഗത മേഖലയിൽ നീണ്ട സേവനം പ്രധാനം ചെയ്തവരേയും മറ്റും ആധരിച്ചുകൊണ്ടാണ് ..
ഈ വാർഷികാഘോഷങ്ങൾക്ക്
ഇക്കൊല്ലമാദ്യം തുടക്കം കുറിച്ചത്.
തീവണ്ടി ചരിത്രം വ്യക്തമാക്കി തരുന്ന എക്സിബിഷനുകൾ , ആധുനിക പുത്തൻ ട്രെയ്നുകളുടെ (ഒന്നര മിനിട്ട് വീഡിയൊ ) പാതയിലിറക്കൽ , രാജ്ഞിയുടേയും , രാജ കുടുബാംഗങ്ങളുടേയും എഴുന്നള്ളത്തുകൾ , പഴയ സ്റ്റേയ്ഷനുകൾ നവീകരിക്കലുകൾ മുതലായ അനേകം പാതാള ഗമന കാര്യങ്ങളടക്കം ...
മറ്റ് പല പബ്ലിക് പരിപാടികളും  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആനിവേഴ്സറി ആഘോഷങ്ങളാണ് ഇവിടെ അരങ്ങേറി കൊണ്ടിരുന്നത് ...
ഈ അവസരങ്ങളിൽ സകലമാന മാധ്യമങ്ങളും ഫീച്ചറുകളും മറ്റു
കാഴ്ച്ചകളുമൊക്കെയായി അണ്ടർ ഗ്രൌണ്ടിനെ ആവോളം പാടി പുകഴ്ത്തി ..!


പണ്ട് മര റെയിലുകളിൽ കൂടി
കുതിരകൾ വലിച്ചുകൊണ്ടുപോകുന്ന
വാഗണുകൾ , അഞ്ച് നൂറ്റാണ്ട് മുമ്പേ
ജർമ്മങ്കാർ കണ്ടുപിടിച്ചെങ്കിലും . ശേഷം 300 കൊല്ലങ്ങൾ കഴിഞ്ഞ് ഇംഗ്ലണ്ടിൽ ,ജോർജ് സ്റ്റീഫൻസൺ  കണ്ടുപിടിച്ച , സ്റ്റീം എഞ്ചിനാൽ പ്രവർത്തിപ്പിക്കുന്ന ഒരു ലോക്കോമോട്ടീവ് ആയിരുന്നല്ലോ,  ലോകത്തിലെ ആദ്യത്തെ ട്രെയിൻ .
പിന്നീടദ്ദേഹമുണ്ടാക്കിയ റെയിൽപ്പാതയാണ് ആദ്യത്തെ തീവണ്ടി പാതയും , റെയിൽ കമ്പനിയുമൊക്കെയായി മാറിയത് .
അതിന് ശേഷം ,  ലണ്ടനിലേക്ക് തീവണ്ടി ഗതാഗതം വന്നപ്പോൾ ...
പല സ്ഥലങ്ങളിലും പാത പണിയണമെങ്കിൽ ചില ചരിത്ര സ്മാരകങ്ങൾ പൊളിച്ചുകളയണമെന്നായപ്പോൾ...

അതിനുള്ള പോം വഴിയായാണ് ഇവർ ഭൂമിക്കടിയിലൂടെ തുരങ്കങ്ങൾ ഉണ്ടാക്കി അതിലൂടെ തീവണ്ടികൾ ഓടിച്ചാൽ മുകളിലുള്ളവക്കൊന്നും കോട്ടവും തട്ടില്ല , ഒപ്പം വളവും തിരിവുമില്ലാതെ ട്രാക്കും പണിയാം പറ്റും എന്ന ബുദ്ധി ഉരുത്തിരിഞ്ഞ് വന്നത് .


ആ കാലഘട്ടത്തിൽ ലോകം മുഴുവൻ കാൽക്കീഴിലെ കോളണികളാക്കി
ഭരിച്ചിരുന്ന ബ്രിട്ടൻ , അന്നിതിന് പറ്റിയ  തൊഴിലാളികളെ മുതൽ സാങ്കേതിക
വിദഗ്ദ്ധരെ വരെ, പല നാടുകളിൽ നിന്നായി ഇവിടെ എത്തിച്ച് , 1860 ൽ തുടങ്ങിവെച്ച്,
1863 -ൽ പ്രാവർത്തികമാക്കിയ , മെട്രോപൊളിറ്റൻ റെയിൽവേ ലൈനാണ് ലോകത്തിലെ ആദ്യത്തെ ഭൂഗർഭ തീവണ്ടിപ്പാതയും , മെട്രോ തീവണ്ടികളും ... !


പിന്നീട് ആ നൂറ്റാണ്ടിൽ തന്നെയുണ്ടായ
'ഡിസ്ട്രിക്റ്റ് ലൈനും' , 'സർക്കിൾ ലൈനും' ,
'ബേക്കർ ലൂ ലൈനു'മെല്ലാം ഓരൊ കമ്പനികളായി  സ്വന്തം അണ്ടർ ഗ്രൌണ്ട് പാതകൾ ഉണ്ടാക്കി തീവണ്ടികൾ ലണ്ടനടിയിൽ  ഓട്ടം തുടങ്ങി.
ശേഷം കഴിഞ്ഞ നൂറ്റാണ്ടിൽ പല പല സാങ്കേതിക മികവോടെ ട്യൂബുകൾ ഭൂമിക്കടിയിൽ ഉണ്ടാക്കി 'വിക്റ്റോറിയ'  , 'സിറ്റി & ഹാമർ സ്മിത്ത് ' , 'നോർത്തേൺ' ,'വാട്ടർ ലൂ & സിറ്റി', 'സെണ്ട്രൽ' , 'പിക്കാർഡലി' , ' ജൂബിലി ' എന്നീ കമ്പനികൾ കൂടി ട്യൂബ് സർവ്വീസുകൾ ആരംഭിച്ചപ്പോൾ ലണ്ടനിൽ മൊത്തം 11 പാതാള തീവണ്ടിപ്പാത കമ്പനികളും , 270  ട്യൂബ് സ്റ്റേയ്ഷനുകളുമായി.

പോരാത്തതിന് ട്രാം ലിങ്ക്  ( വീഡിയൊ ) സർവ്വീസുകളും , ഡോക് ലാന്റ് ലൈറ്റ്
റെയിൽവേയും ( D .L .R ), നാഷ്ണൽ  റെയിൽ കമ്പനികളുടെ ഓവർ ഗ്രൌണ്ട് സർവ്വീസുകളായ സി ടു സിയും , നാഷ്ണൽ എക്പ്രസും,  തേംസ് ലിങ്കും , വെസ്റ്റ് കോസ്റ്റും , ഈസ്റ്റേണും , യൂറോ സ്റ്റാറും മൊക്കെ ഓവർ ഗ്രൌണ്ട് ആയി തീവണ്ടി ഗതാഗതം ലണ്ടനിൽ ഓടിത്തുടങ്ങിയപ്പോൾ , മുക്കിന് മുക്കിന് 366 ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ഒരു പട്ടണമയി മാറി ഈ ലണ്ടൻ . അതായത് അര കിലോമീറ്ററിനുള്ളിൽ സിറ്റിയിൽ ഒരു ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ലോകത്തിലെ ഒരേ ഒരു വമ്പൻ സിറ്റി  ..!

ഇവയെല്ലാം പല മുതലാളിത്വ കമ്പനികളാണെങ്കിലും ,  ടി.എഫ്.എൽ-ന്റെ
കീഴിൽ  ഒത്തൊരുമിച്ച് ഒന്നിനോടൊന്ന് മികച്ച വിധം ,സേവന സന്നദ്ധരായി ...
പൊതുജനത്തിന്റെ യാത്രകളോടൊപ്പം തന്നേയുള്ള മറ്റെല്ലാ പരിഗണനകളും  , സമയ ക്ലിപ്തതയോടെ നിറവേറ്റുന്നതൊക്കെ നമ്മുടെ ഭരണാധികാരികളൊക്കെ തീർച്ചയായും കണ്ട് പകർത്തേണ്ട കാര്യങ്ങൾ തന്നേയാണ് ... !


ലണ്ടൻ സിറ്റിയിലെ ഒട്ടുമിക്ക റെയിൽ സ്റ്റേയഷനുകൾക്കുള്ളിൽ ചെന്നാൽ മുയലുകളുടെ മാളത്തിൽ ചെന്ന് പെട്ട പ്രതീതിയാണ് . ഓരോ നിലകളിലായോ , മറ്റു ഭാഗങ്ങളിലായോ  ഈസ്റ്റ് ബൌണ്ട് , വെസ്റ്റ് ബൌണ്ട് , സൌത്ത് ബൌണ്ട് , നോർത്ത് ബൌണ്ട് , ഓവർ ഗ്രൌണ്ട്  , ഡി .എൽ .ആർ മുതലായവയായി , രണ്ട് മുതൽ ഇരുപത് പ്ലാറ്റ് ഫോമുകൾ വരെ കാണാവുന്നതാണ്.

പത്തടി മുതൽ ഇരുനൂറടി വരെയുള്ള എക്സലേറ്ററുകളും , ലിഫ്റ്റുകളും , നടപ്പാതകളുമൊക്കെയായി ആ പാതളത്തിലും വർണ്ണപ്രപഞ്ചം വിരിയിക്കുന്ന പുരാതനതയും , ആധുനികതയും കൂടി ചേർന്ന ശില്പഭംഗിയുള്ള കെട്ടിട സമുച്ചയങ്ങൾ..!



ജോലി സംബന്ധമായോ , വാമ ഭാഗമായോ വല്ല പിരിമുറുക്കങ്ങളോ ,
ഉരസലുകളോ ഉണ്ടായാൽ ടെൻഷൻ കുറയ്ക്കുവാൻ ഞാൻ കണ്ടെത്തുന്ന
ഏറ്റവും നല്ല മാർഗ്ഗം , എന്റെ ട്രാവൽ കാർഡെടുത്ത് ലണ്ടൻ അണ്ടർ ഗ്രൌണ്ടിലേക്ക്
ഊളിയിട്ടു പോകുക എന്നതാണ് .ട്രെയിനുള്ളിലേയും സ്റ്റേയ്ഷനുകളിലേയും പരസ്യങ്ങളിൽ മുങ്ങി തപ്പി , പാതാള തീവണ്ടിക്കുള്ളിലെ മാറി മാറി വരുന്ന ലോക കവികളുടെ   കവിതാ ശകലങ്ങൾ  വായിച്ച് , ഇതുവരെ ഏതെങ്കിലും കാണാത്തതോ , കണ്ടുമറന്നതോ ആയ സ്റ്റേയ്ഷനുകളിൽ ഇറങ്ങി നടക്കും.
ഇവിടെയുള്ള  366 സ്റ്റേയ്ഷനുകൾക്കും ഓരൊ കഥകൾ പറയാനുണ്ട്..

ഉദാഹരണത്തിന്  ബേക്കർ സ്ട്രീറ്റ്  സ്റ്റേയ്ഷനിലെ ചുമർ ചിത്രങ്ങളെല്ലാം ‘ഷെർലക് ഹോംസ്‘ കഥകളെ  ആധാരമാക്കിയുള്ളതാണ് .  വിംബിൾഡൻ  സ്റ്റേയ്ഷനിൽ ടെന്നീസിനെ കുറിച്ചാണെങ്കിൽ , ഓവൽ  സ്റ്റേയ്ഷനിൽ ക്രിക്കറ്റിന്റെ ചരിതങ്ങളാണ് .വാപ്പിങ്ങ് സ്റ്റേയ്ഷനിൽ 140 കൊല്ലം മുമ്പ് തേംസിനടിയിൽ കൂടി ഭൂഗർഭപാതയുണ്ടാക്കിയതിന്റെ വരകളും , ചരിത്രങ്ങളും രേഖപ്പെടുത്തിയത് കാണാം. വൈറ്റ് ചാപ്പൽ സ്റ്റേയ്ഷനിൽ  രക്തസാക്ഷികളുടെ ചരിതമാണെങ്കിൽ , ഈസ്റ്റ് ഇന്ത്യാ ഡോക്കിൽ അന്നത്തെ കോളണി ചരിത്രങ്ങളാണ്.

അതുപോലെ  സെന്റ്.പോൾസ്, വെസ്റ്റ് മിൻസ്റ്റർ, ഹൈഡ് പാർക്ക് , ബോണ്ട് സ്ട്രീറ്റ്, ഒളിമ്പിയ, വെമ്പ്ലി പാർക്ക് , സ്റ്റോൺ ബ്രിഡ്ജ് പാർക്ക് , ..,.., ..അങ്ങിനെയങ്ങിനെ പേരിനെ  സൂചിപ്പിക്കും ചരിതങ്ങളുമായി ഒരു പാട് റെയിൽ താവളങ്ങളായി മാറിയിരിക്കുന്ന ചരിത്ര സ്മാരകങ്ങൾ തന്നെയാണ് ഈ ബിലാത്തി പട്ടണത്തിലുള്ള ഓരൊ ട്രെയിൻ സ്റ്റേയ്ഷനുകളും..!

ചിലപ്പോഴൊക്കെ എത്ര കണ്ടാലും മതി വരാത്ത കാഴ്ച്ചവട്ടങ്ങൾ ...
വേറെ ചിലത് വർഷത്തിലെ ചില വിശേഷ ദിനങ്ങളും മറ്റും യാത്രികർക്ക്
വിസ്മയമായി തീരാറുള്ള  ഓർമ്മകൾ  ...
അങ്ങിനെയങ്ങിനെ നിർലോഭം കണ്ട്
രസിക്കാവുന്ന അനേകം കേളിയാട്ടങ്ങളും.
പറഞ്ഞാലും , എഴുതിയാലും തീരാത്തത്ര സംഗതി കളുമായി 150 കൊല്ലമായി അഞ്ചുതലമുറകൾ മനസ്സിലിട്ട് താലോലിച്ച അനേകമനേകം യാത്രകളാണ് അതെല്ലാം   ...!

വീണ്ടും അനേകം തലമുറകൾ
ഈ ജൈത്ര യാത്രയിൽ പങ്കാളികളായി
ഇങ്ങനെയിങ്ങനെ  ഇത്തരം സഞ്ചാരങ്ങൾ ഇനിയുമിനിയും  തുടർന്നു കൊണ്ടേയിരിക്കും ...!

ലണ്ടനിലെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമാണ്
ഈ സിറ്റിയുടെ ഏറ്റവും വലിയ ഉയർച്ചക്കുള്ള കാരണമെന്ന് അടി വരയിട്ടു പറയാം.

എല്ലാ യാത്രകളും നിയന്ത്രിക്കുന്ന ട്രാൻസ്പോർട് ഫോർ ലണ്ടൻ ( T F L ) ലണ്ടനിലെ ഓരോ ചെറുപട്ടണങ്ങളിലും , പാർക്കുകളിലും , മറ്റ് പ്രധാന വീഥികളിലുമൊക്കെ എപ്പോഴും എത്തിച്ചേരാവുന്ന വിധത്തിലുള്ള , ചുറ്റളവിൽ  ഏതെങ്കിലും ഒരു കമ്പനിയുടെ,  റെയിൽ സ്റ്റേയഷനുണ്ടായിരിക്കും...!

ഒരു സ്ഥലത്തുനിന്നും കയറിയാൽ പരസ്പരം കണക്റ്റ്  ചെയ്തിട്ടുള്ള
ഈ പട്ടണത്തിലെ മറ്റേതൊരു സ്ഥലത്തേക്കും ആരേയും ആശ്രയിക്കാതെ
ഏതൊരു യാത്രക്കാരനും എത്തിച്ചേരാനുള്ള ഏർപ്പാടുകളാണ് ഇവിടെയുള്ളത്.

മാത്രമല്ല , എവിടേയും സ്ഥാപിച്ചിട്ടുള്ള ലോകപ്രസിദ്ധമായ
ലണ്ടൻ ട്രാൻസ്പോർട്ടിന്റെ ലോഗോകൾ നോക്കി , ആ എംബ്ലങ്ങളുടെ
വത്യസ്തമായ കളറുകളും , ചിഹ്നങ്ങളും അവ ആലേപനം ചെയ്ത പരസ്യ
പലകകളുടെ ചൂണ്ടികാണിക്കലുകളും നോക്കി ഏതൊരു യാത്രികർക്കും വളരെ
ഈസിയായി തന്നെ അടുത്തുള്ള ബസ്സ് സ്റ്റോപ്പിലേക്കോ , ട്യൂബ് സ്റ്റേയ്ഷനുകളിലേക്കൊ ,
ട്രാം ലിങ്കകളിലേക്കോ , ഓവർ ഗ്രൌണ്ട് സ്റ്റേയ്ഷനുകളിലേക്കോ , മറ്റ് യാത്രമാർഗ്ഗങ്ങളിലേക്കൊ  എത്തിപ്പെടാവുന്നതാണ്.
അവിടെയൊക്കെ എപ്പോഴും സേവന സന്നദ്ധരായി നിൽക്കുന്ന ജോലിക്കാരും യാത്രികർക്കാവശ്യമായ എന്ത് സഹായങ്ങളും ഒട്ടും സമയ നഷ്ട്ടം വരുത്താതെ അപ്പപ്പോൾ ചെയ്ത് കൊടുക്കുന്നതാണ്...
പോരാത്തതിന് ലണ്ടനണ്ടൻ ഗ്രൌണ്ടിന്റെ അപ്പ്പ്പോളുള്ള പുരോഗതികളും മറ്റും,  സൈൻ ലാൻഗ്ഗേജടക്കം വീഡിയോ സഹിതം ഏവരേയും അറിയിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റവും ഇവിടെ അനുവർത്തിച്ച് പോരുന്നുണ്ട് ... ! 
നമ്മുടെ നാട്ടിലൊന്നും അധികം കാണാത്ത ഇത്തരം കാര്യക്ഷമതയോടെയുള്ള പ്രവർത്തനങ്ങൾ തന്നെയാണ് കഴിഞ്ഞ നൂറ്റമ്പത് കൊല്ലമായി ഒരു കോട്ടവും കൂടാതെ തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷ്യം തെറ്റാതെയുള്ള ഈ ലണ്ടൻ മെട്രോകളുടെ ജൈത്ര യാത്രകളുടെ മുഖ്യ നേട്ടങ്ങൾക്കുള്ള  കാരണം ...!

ഓട്ടോമാറ്റിക്കായി ചില ബാങ്കു കാർഡുകളടക്കം ,
ട്രാവൽ കാർഡായ ഓയ്സ്റ്റർ  കാർഡ് ഉപയോഗിച്ച് ഏത് സഞ്ചാരിക്കും പബ്ലിക് ട്രാൻസ്പോർട്ട്  വാഹനങ്ങളായ വിവിധ കമ്പനികളുടെ ബസ്സുകളിലോ , അണ്ടർ ഗ്രൌണ്ട് ട്രെയിനുകളായ ട്യൂബ് തീവണ്ടികളിലോ , ഓവർ ഗ്രൌണ്ട് ട്രെയിനുകളിലോ , നാഷ്ണൽ റെയിൽ സർവ്വീസുകളിലോ , ഡ്രൈവറില്ലാതെ ഓടുന്ന ഡി.എൽ.ആർ എന്ന കൊച്ചുറെയിൽ കോച്ചുകളിലൊ , ട്രാം നെറ്റ്  വർക്ക് സർവ്വീസുകളിലോ , തേംസിലെ ബോട്ട് സർവ്വീസുകളിലോ ,തേംസിന്റെ മുകളിൽ കൂടി പോകുന്ന കേബിൾ കാറുകളിലോ ( വീഡിയോ ) യഥേഷ്ടം സഞ്ചരിക്കാവുന്നതാണ്.

ലണ്ടനിൽ എത്തുന്ന ഏതൊരാൾക്കും ഏതെങ്കിലും സ്ഥലത്തെത്തണമെങ്കിൽ
ടി.എഫ്..എൽ -ന്റെ ജേർണി പ്ലാനറിൽ  പോയി സ്ഥല നാമമോ , പോസ്റ്റ് കോഡോ  മൊബൈലിലോ , ഇന്റർ നെറ്റിലോ അടിച്ച് കൊടുത്താൽ അവർക്കിഷ്ട്ടപ്പെട്ട രീതിയിലുള്ള അഞ്ച് പ്ലാനുകൾ കാണിച്ച് തരും , എല്ലാ അപ്ഡേറ്റ് സഹിതം ..!


ഈ ഓയ്സ്റ്റർ ട്രാവൽ കാർഡുകൾ യാത്രക്കാരന്റെ യാത്രാവേളകളനുസരിച്ച് ..
സോൺ അടിസ്ഥാനത്തിലോ , ഡെയ്ലി / വീക്കിലി  / മന്തിലി / ആനുവലി എന്നിങ്ങനെ ഓൺ-ലൈനായോ , ഷോപ്പുകളിൽനിന്നോ , സ്റ്റേയ്ഷനുകളിൽ നിന്നോ ആർക്കും അപ്ഗ്രേഡ് ചെയ്യാം.

സ്കൂൾ കുട്ടികൾക്കൊക്കെ ലണ്ടനിൽ ബസ്സ് യാത്ര ഫ്രീ ആണെങ്കിലും
അവർക്കും ബസ്സിൽ അവരുടെ സ്റ്റുഡൻഡ് കാർഡ് ടച്ച് ചെയ്താലെ സഞ്ചാരം സാധ്യമാകൂ..

അഥവാ ഒരാൾ ഓയ്സ്റ്റർ കാർഡില്ലാതെ കാഷ് കൊടുത്ത് ഡ്രൈവറുടെ അടുത്തുനിന്നും ടിക്കറ്റ് വാങ്ങുകയാണെങ്കിൽ മിനിമം പേയ്മന്റ് ടിക്കറ്റ് തുകയായ £ 1.40 പകരം £ 2.50 കൊടുക്കണം....!

ഒരു ട്രാവൽ കാർഡ്
ഉടമയുടെ  യാത്ര ചരിത്രം മുഴുവൻ വിരൽ തുമ്പിൽ കൂടി അറിയാൻ പറ്റുന്ന സംവിധാന മുള്ളതുകൊണ്ടാണല്ലോ ...

ഇപ്പോഴൊക്കെ എന്റെ പെണ്ണൊരുത്തിയും , മകളുമൊക്കെ കൂടി ,
എന്റെ ചില പ്രത്യേകയാത്രകൾ കഴിഞ്ഞ് വന്നാൽ , പിന്നീട് എന്നെ കസ്റ്റഡിയിൽ
എടുത്ത് കൊയ്സ്റ്റയൻ ചെയ്യാറുള്ളത്...? !


ഞാനാരാ മോൻ  ...
ഓയ്സ്റ്ററിന്റെ വീക്കിലി ട്രാവൽ കാർഡുണ്ടെങ്കിലും ,
ചില യാത്രകൾ ബാർക്കലേ ബാങ്ക് കാർഡുപയോഗിച്ചേ നടത്താറുള്ളൂ...!!

ചില വെള്ളക്കാരായ
മിത്രങ്ങളൊക്കെ  ഇടക്ക് പറയാറുണ്ട്
നിങ്ങളൊക്കെ വികസനത്തിന്റെ കാര്യത്തിൽ ഞങ്ങളേക്കാളൊക്കെ 100- ഉം 150- ഉം വർഷത്തേക്കാളും പുറകിലാണെന്ന്..
എല്ലാ കാര്യത്തിലും അത് ശരിയല്ലെങ്കിലും
ഈ മെട്രോയുടെ കാര്യത്തിലെങ്കിലും അത് സത്യമാണല്ലോ .
 ഇപ്പോളെങ്കിലും നമ്മളും മെട്രോവിന്
വേണ്ടി പണിയും , പണിമുടക്കുമൊക്കെ തുടങ്ങിയല്ലോ..

 ഇവർ അടുത്ത ജൂബിലി കൊണ്ടാടുമ്പോഴേക്കും
നാം ആയത് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ...!

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച


ഇത്തിരിയൊത്തിരി ഷേക്സ്പീരിയൻ സ്മൃതികൾ ... ! / Itthiriyotthiri Shakespearean Smrithikal ... !

ഏതാണ്ട് പത്ത് കൊല്ലം മുമ്പ് ഒരു പ്രവാസി കുടുംബം യു.കെ .ടൂറിന് വന്നപ്പോൾ , അവരുടെയൊപ്പം ഒരു ഗൈഡിന്റെ കുപ്പായമണിഞ്ഞാണ് ഞാൻ ആദ്യമായി ‘വില്ല്യം ഷേക്സ്പിയറി‘ന്റെ  ജന്മദേശം കാണാൻ പോയിട്ടുള്ളത്. ആർക്കും വായിക്കുവാൻ കൊള്ളാത്ത ഒന്നോ രണ്ടോ കവിതകളോ , കഥകളോ എഴുതിയതിന്റെ പേരിൽ സാഹിത്യത്തിന്റെ തലതൊട്ടപ്പന്മാരെന്ന് , സ്വയം ഭാവിക്കുന്ന ആ ദമ്പതികൾ , ഈ വില്ല്യമേട്ടന്റെ വീടും , ചുറ്റുപാടും കാണാൻ വന്നിട്ട് , അവരുടെ വില കൂടിയ ക്യാമറയിൽ കുറേ പോട്ടങ്ങൾക്ക് അവിടങ്ങളിലൊക്കെ നിന്ന് പോസ് ചെയ്ത് , എന്നെ കൊണ്ടെടിപ്പിച്ചതും മറ്റുമല്ലാതെ വിശദമായൊന്നും അന്നവിടെ കണ്ടില്ല താനും ...

പിന്നീട് നാലഞ്ചുകൊല്ലത്തിന് ശേഷം ലണ്ടനിൽ ഹൈയ്യർ സ്റ്റഡീസിനെത്തിയ രണ്ട് ചുള്ളന്മാരും , നാലഞ്ച് ചുള്ളത്തിമാരുമായും ... ഈ ഷേക്സ്പീരിയൻ ദേശം കാണാൻ പോയിട്ട് , ആ 'എവോൺ ' നദീ കരയിൽ , ഹിമകണങ്ങളേറ്റ് കുടിച്ച് , കൂത്താടി നടന്നതല്ലാതെ , ചരിത്രം ഉറങ്ങുന്ന ഷേക്സ്പീരിയൻ വസ്തു വക കളൊന്നും , ശരിക്ക് അന്നും കാണുകയുണ്ടായില്ല...!

ഹൈസ്ക്കൂൾ ക്ല്ലാസ്സുകളിലൊന്നിൽ ‘റോമിയോ & ജൂലിയറ്റി‘ന്റെ കഥ പറഞ്ഞ് തന്ന് , ഞങ്ങളെയൊക്കെ പ്രണയ പരവശരാക്കിയ ജയശ്രീ ടീച്ചറാണ് , ഈ മഹാനായ കഥാകാരനെ ,  എനിക്കൊക്കെ ജീവിതത്തിലാദ്യം പരിചയപ്പെടുത്തി തന്നത്...

ശേഷം സാംബശിവന്റെ കഥാ പ്രസംഗങ്ങളിലൂടെ ..., ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ നാടകങ്ങളിലൂടെ ...,  ഒപ്പം തന്നെ , അയലക്കക്കാരനായ ജോസേട്ട ( ജോസ് ചിറമേൽ ) ന്റെ നാടകാവിഷ്കാരങ്ങളിലൂടെ   ലോക പ്രശസ്തമായ ക്ലാസ്സിക്കുകൾ സൃഷ്ട്ടിച്ച എഴുത്തുകാരനായിരുന്ന , ഈ ‘വില്ല്യം ഷേക്സ്പിയർ‘ എന്ന മഹാനായ സാഹിത്യ വല്ലഭനെകുറിച്ച് കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുകയായിരുന്നു....!

സ്വന്തമായി രചനയും , സംവിധാനവും നിർവ്വഹിച്ച് അന്ന് സ്കൂൾ യുവജനോത്സവങ്ങൾക്കെല്ലാം കണിമംഗലം എസ്.എൻ .സ്കൂളിനെ , എല്ലാ കൊല്ലവും ജേതാക്കളുടെ പട്ടികയിൽ  ഉൾപ്പെടുത്തി , ഞങ്ങളുടെ നാടക ട്രൂപ്പിനെ എത്തിക്കാറുള്ളതിന് പിന്നിൽ ഈ ജോസ് ചിറമേൽ തന്നെയായിരുന്നു.

അതെ  അന്ന് നാട്ടിലെ ‘വില്ല്യം ഷേക്സ്പിയർ ‘ എന്ന ഓമന പേരിൽ അറിയ പെട്ടിരുന്നതും
 ഞങ്ങളുടെയൊക്കെ , ഈ പ്രിയപ്പെട്ട  ജോസേട്ടൻ  തന്നെയായിരുന്നു..!

പിന്നീടൊരിക്കൽ ജോസേട്ടന്റെ  ‘മാക്-ബെത്തി‘ന് വേണ്ടി അണിയറയിൽ ,
മാജിക് സംവിധാനങ്ങൾ  ഒരുക്കിയതും മറ്റും ഒരു ത്രില്ലായി ഇപ്പോഴും എന്റെ  ഓർമ്മയിലുണ്ട് ...!

അദ്ദേഹത്തിന്റെ ഡ്രാമാ സ്കൂൾ ഡിപ്ലോമക്ക് ശേഷം ,
എന്റെ പുരയിടത്തിൽ നടത്തിയിരുന്ന “ റൂട്ട് ‘ എന്ന നാടക
കളരിയിലൂടെ എത്രയെത്ര നടന്മാരെയാണ് അദ്ദേഹം വാർത്തെടുത്തിരിക്കുന്നത് ... !

പിന്നീടുണ്ടായ ജോസേട്ടന്റെ  അകാല നിര്യാണം  ‘റൂട്ടി ‘നെ,  നിർ
വീര്യമാക്കിയെങ്കിലും , അന്നത്തെയൊക്കെ ആ ഡ്രാമ സ്കൂൾ ടീമിലെ
രജ്ഞിത്ത് , മുരളീ മേനോൻ , ബാലകൃഷ്ണൻ  , മനു ജോസ്...മുതൽ ആ കൂട്ടായ്മയിൽ
ഉണ്ടായിരുന്ന നന്ദ കിഷോർ, ജയരാജ് വാര്യർ,.. വരെയുള്ളവർ  അവരവരുടെ മേഖലകൾ വെട്ടിപ്പിടിച്ചെങ്കിലും ...

നമ്മുടെ നാട്ടിൽ , നാടകത്തിന്റെ
മരണ മണി മുഴങ്ങുന്നത്  കേട്ടതു കൊണ്ടാകാം ...
അന്നൊക്കെ  അവിടെ പ്രവർത്തിച്ചിരുന്ന പലരും യൂറോപ്പടക്കം ,
പല മറു നാടുകളിലേക്കും ... ഉള്ളിലെ നാടക പ്രേമവുമായി വണ്ടി കയറിയത്... !

‘നാദിറ പറയുന്നു’ , ‘ഒരു ചോദ്യം’ മുതലായ എത്രയെത്ര പ്രതികരണ ശേഷി സമൂഹത്തിലേക്ക്  പകർന്നു കൊടുക്കുന്ന
ലഘു നാടകങ്ങളൊക്കെയാണ് , തെരുവ് നാടകങ്ങളായിട്ടും , മറ്റും  അന്നെല്ലാം നാടൊട്ടുക്കും , അരങ്ങേറി വിജയക്കൊടി പറത്തി കൊണ്ടിരുന്നത് ...

 “സായിപ്പ് പോയിട്ട് നാല്പതുവർഷത്തിലേറെ
കഴിഞ്ഞല്ലോ.. എന്നിട്ടാ..സായിപ്പിൻ ഭാഷയിൽ....“

എന്നെല്ലാം കോറസ് പാടി നടന്ന് ,  തെരുവുനാടകങ്ങൾ കളിച്ച്
നാടൊട്ടുക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ , കലാ ജാഥയോടൊപ്പം
നടന്ന കഥകളൊക്കെ ഇന്നും സ്മരിക്കുന്നതിനൊപ്പം  തന്നെ , ഇപ്പോൾ  ഈ
സായിപ്പിന്റെ നാട്ടിൽ വന്ന് പെട്ട് , അവരുടെയെല്ലാം  വിഴുപ്പലക്കി കൊണ്ടിരിക്കുന്ന
എന്റെയൊക്കെ സ്ഥിതി വിശേഷത്തേയാണ് പറയുന്നത് ...
ജീവിതത്തിലെ വിരോധാഭാസം എന്നത് അല്ലേ..!


ഒരു വണ്ടിക്കാളയെ പോൽ ജീവിതഭാരം തോളിൽ കയറിയപ്പോൾ മുരടിച്ചുപോയ
എന്റെയൊക്കെ , കലാ പ്രവർത്തനങ്ങളെല്ലാം വീണ്ടും മുളപൊട്ടി തുടങ്ങിയതിന് കാരണം ,
ഈ സായിപ്പിന്റെ നാട്ടിലെത്തിയപ്പോൾ , ഇവിടെയുള്ള നാടകത്തെ അന്നും - ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുമായി , ഇട പഴകി തുടങ്ങിയപ്പോൾ  മുതലാണെന്ന് ഉറപ്പിച്ച് തന്നെ പറയാം ...
മലയാള ഭാഷയുടെ പരിപാലനത്താൽ ...
ലോകത്തിന്റെ വിവിധ  കോണുകളിൽ ജനിച്ചുവളർന്ന കുറെ പേർ ,
അവരുടെയൊക്കെ അന്നം  തേടിയുള്ള ജീവിതയാത്രയിൽ എങ്ങിനെയൊക്കേയോ ലണ്ടനിലെത്തിയ ശേഷം ,  അവരവരുടെ ഉപജീവനം തട്ടിമുട്ടി നടത്തുന്നതിനിടയിലും നമ്മുടെയെല്ലാം  തനതായ  , കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് , സ്വന്തം ഗൃഹാതുര സ്മരണകൾ എന്നും നില നിറുത്തികൊണ്ടിരിക്കുന്നത്   ഈ ബിലാത്തി പട്ടണമായ ലണ്ടനിലും കാണാവുന്നതാണ്...


അങ്ങിനെയൊക്കെയുള്ള കൊച്ചുകൊച്ച് മലയാളി സമാജങ്ങളിൽ നിന്നും ,
കാലാ കാലങ്ങളായി ,  ഇവിടെയൊക്കെ ജനിച്ചുവളർന്ന മലയാളികളുടെ , മൂന്നാം തലമുറയിലുള്ളവരടക്കം , നാട്ടിലെ പോലെ തന്നെ അനേകം കലാ-സാഹിത്യ വേദികളുണ്ടാക്കി നമ്മുടെയൊക്കെ സാംസ്കാരിക തനിമകൾ കാഴ്ച്ചവെച്ച് , ഈ പാശ്ചാത്യ ലോകത്തും ഏവരേയും ഹർഷ പുളകിതരാക്കി കൊണ്ടിരിക്കുകയാണിപ്പോൾ ...

ലണ്ടനിലുള്ള അത്തരത്തിലുള്ള ഒരു കലാ സാഹിതി സഖ്യം 
ഇത്തവണത്തെ അവരുടെ സംഗീത നാടക ശില്പമായ  , - മനോജ് 
ശിവയും , മീരയും - കൂടി അണിയിച്ചൊരുക്കിയ ‘കാന്തി’ യുടെ വിജയത്തെ 
തുടർന്ന് , ആ ടീമങ്കങ്ങളെല്ലാം  കൂടി , ഇത്തവണ വിനോദ സഞ്ചാരത്തിന് പോയത് 
ഷേക്സ്പിയറുടെ ജന്മ ദേശമായ സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ ‘ കാണുവാനാണ് ..

കുടുംബത്തോടൊപ്പം  ഈ യാത്രയിൽ
ഞാനും ഉണ്ടായിരുന്നു...  അതെ മൂന്നാം തവണയാണ്
ഞാനീ മഹാരഥൻ ജീവിച്ചിരുന്ന മണ്ണിൽ കാല് കുത്തുന്നത് ...!

പാട്ടും , ആട്ടവും , നാടകം കളിയുമൊക്കെയായി ഞങ്ങൾ
ആ എവോൺ  നദീ തടങ്ങളിൽ ഷേക്സ്പിയറിന്റെ ജന്മ ഗൃഹം
( ബ്ലോഗർ നിരക്ഷരന്റെ വിവരണം )  സന്ദർശിച്ച് , അദ്ദേഹം അന്നുപയോഗിച്ചിരുന്ന എഴുത്തുപകരണങ്ങളും , ശയന മുറിയും കണ്ട് , അവിടത്തെ പൂന്തോട്ടത്തിൽ മൂപ്പരുടെ കഥാപാത്രങ്ങൾ വന്ന് നമ്മെ ആനയിച്ചപ്പോൾ ,  അവരോടൊപ്പം ചുവടുകൾ വെച്ച് , അവിടെ സ്ഥാപിച്ചിട്ടുള്ള , രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയെ വന്ദിച്ച് , പല ചരിതങ്ങളും മനസ്സിലേക്ക് ആവാഹിച്ചു ...

പിന്നെ  അദ്ദേഹം പഠിച്ചിരുന്ന സ്കൂളിൽ പോയി, അതിനോടൊപ്പം തന്നെ മൂപ്പരുടെ
ഭാര്യാ ഭവനവും , ഫാമുകളും കണ്ടിട്ട്  , അവിടത്തെ കഥകൾ കേട്ട് , മുഴുവൻ ഫല മരങ്ങൾ തിങ്ങി നിറഞ്ഞ , ആ പൂങ്കാവനത്തിൽ വിശ്രമിച്ച ശേഷം ...

പിന്നീട് അദ്ദേഹത്തിന്റെ  മകളുടേതായി തീർന്ന, മൂപ്പരുടെ വസന്തകാല വസതിയായ നാഷ് ഹൌസിൽ പോയിട്ട് , ഷേക്സ്പിയർ പണ്ട് നട്ട് വളർത്തിയ മര മുത്തശ്ശനായ മൾമറി മരത്തിൻ തണലിലിരുന്ന് , ആ കാലഘട്ടത്തിലെ പുരാണങ്ങൾ കേട്ടാസ്വദിച്ച് കൊണ്ടുള്ള ലഘു യാത്രകൾ ...

അതിനിടയിൽ ലോകത്തിലെ ആദ്യത്തെ  ‘ഓപ്പൺ എയർ തീയ്യേറ്റർ’
സ്ഥിതിചെയ്യുന്ന എവോൺ നദീ തീരത്തെത്തി   - യുവാവായിരുന്നപ്പോൾ ,
പ്രകൃതി രമണീയമായ എവോൺ നദീതീരത്ത്  വില്ല്യം തുടങ്ങിവെച്ച പ്രഥമ നാടക വേദി -
ആ വേദിയിൽ ഞങ്ങളേവരും കൊച്ചുകൊച്ച്
സ്കിറ്റുകൾ അവതരിപ്പിച്ച് നിർവൃതിയടഞ്ഞു ..!

കൂടാതെ എലിസബത്ത് ഹാൾ, ന്യൂ പ്ലേയ്സ് ഗാർഡൻ , ഫാം ലാന്റ് ഗാർഡൻസ് , അദ്ദേഹത്തിന്റെ ശവ കല്ലറ,.... അങ്ങിനെയങ്ങിനെ , പണ്ടുണ്ടായിരുന്ന ഷേക്സ്പിയറിന്റെ ഒരു വിധമുള്ള എല്ലാ ചുറ്റുവട്ടങ്ങളും പരിസരങ്ങളും നേരിട്ട് കണ്ടും , തൊട്ടും അറിഞ്ഞ് അതി മനോഹരമായ സഞ്ചാരങ്ങളായിരുന്നു ഞങ്ങളന്നവിടെ നടത്തിയത്...
ഓരോ സ്ഥലങ്ങളിലും , അന്നത്തെ കാലഘട്ടത്തുണ്ടായിരുന്ന വേഷ ഭൂഷാതികളാൽ 
നമ്മെ വരവേൽക്കുന്ന ജോലിക്കാരും , അവയുടെയെല്ലാം ചരിത്രം പറഞ്ഞ് തരുന്ന 
സന്നദ്ധ പ്രവർത്തകരും ..
നാല് നൂറ്റാണ്ടിന് മുമ്പേ എങ്ങിനേയായിരുന്നുവോ  അവയൊക്കെ 
സ്ഥിതി ചെയ്തിരുന്നത് , ആയതെല്ലാം അത് പോലെ കാത്ത് സൂക്ഷിച്ചിരിക്കുന്ന 
ചരിത്ര സ്മാരകങ്ങൾ ...!

ഷേക്സ്പിയറിന്റെ മരണശേഷം , രണ്ട് നൂറ്റാണ്ടോളം
പലരും വിശ്വസിച്ചിരുന്നത് , ഇന്നദ്ദേഹത്തിന്റെ പേരിലുള്ള പല ഗ്രന്ഥങ്ങളും , വേറൊരു വില്ല്യമ്മടക്കം , പല അപരന്മാരാലും  എഴുതപ്പെട്ടവയെന്നാണ് ... !
ഇന്നും പണ്ടത്തെ തമ്പുരാക്കന്മാരായ
ചില പ്രഭു കുടുംബങ്ങളൊക്കെ , അവരുടെ തായ്‌ വഴിയിലുണ്ടായിരുന്നവരാണ്, യഥാർത്ഥ ഷേക്സ്പിയർ എന്ന് പറഞ്ഞ് , ഒരു ‘ ആന്റി ഷേക്സ്പിയർ മൂവ്മെന്റും‘  ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ ഇന്നും  സജീവമായിട്ടുണ്ട് കേട്ടോ.


പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ , ചരിത്ര ഗവേഷകർ ഇതെല്ലാം വില്ല്യം ഷേയ്ക്പിയർ  തന്നെ എഴുതിയതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ , അന്ന്  250 കൊല്ലം മുമ്പ് തുടക്കം കുറിച്ച  ‘ദി ഷേക്സ്പിയർ ബർത്ത്പ്ലേസ് ട്രസ്റ്റ് ‘( The S.B.T  )  എല്ലാം ഏറ്റെടുത്ത്,  അന്ന്  1847- ൽ
ആ എവോൺ നദീ  തീരത്ത് പണികഴിപ്പിച്ച  -  എന്നും ലണ്ടൻ
ഷേക്സ്പീരിയൻ  ഗ്ലോബിനേ പോലെ - അദ്ദേഹത്തിന്റെ നാടകങ്ങൾ
അരങ്ങേറുന്ന  S.B.T  തീയ്യേറ്റർ ഉണ്ടാക്കി.
പിന്നീട് അദ്ദേഹത്തിന്റേതായ  എല്ലാ വസ്തു വകകളും സംരംക്ഷിച്ച് ,
പോയതെല്ലാം തേടിപ്പിടിച്ച് കൊണ്ട് വന്ന് , ആ ട്രസ്റ്റിന്റെ  കീഴിലാക്കിയിട്ട് , 
എല്ലാം പഴയ പടി തന്നെ ഒരുക്കി  , ഒട്ടും കോട്ടം കൂടാതെ പരിപാലിച്ച് പോരുന്നൂ ... !

ഇന്ന് ഈ  ‘സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ .
യു.കെയിലെ ഏറ്റവും  വരുമാനമുള്ള  ഒരു ‘ടൂറിസ്റ്റ് ടൌൺ ഷിപ്പാണ് ‘ ...!

ഇന്നീ  സ്ഥലം , 360 ദിനവും ലോകത്തിലെ പല ഭാഗത്ത്
നിന്നും , എന്നും വന്ന് കൊണ്ടിരിക്കുന്ന വിനോദ സഞ്ചാരികളാൽ
തിങ്ങി നിറഞ്ഞ ഒരു വർണ്ണ മനോഹരമായ ഗാർഡൻ സിറ്റിയായി മാറിയിരിക്കുകയാണ് ...!

അദ്ദേഹത്തിന്റെ ജന്മവീട്ടിലെ പൂന്തോട്ടത്തിലും , ആ ഓപ്പൺ എയർ തീയ്യേറ്റർ കോമ്പൌണ്ടിലുമൊക്കെ എല്ലാ ടൂറിസ്റ്റ്കൾക്കും വേണ്ടി അവരോടൊപ്പം ആടിപ്പാടി
കളിക്കുന്ന , ജീവനുള്ള ഷേക്സ്പീരിയൻ കഥാ പാത്രങ്ങളുമൊക്കെയായി സ്മരണകൾ
പുതുക്കാവുന്ന ഒരു മനോഹര തീരം തന്നെയാണ് ഈ പുണ്യയിടം എന്ന് നിശ്ചയമായും പറയാം ...

ലോകത്തിൽ ഇതുവരെ ഒരു കലാ - കായിക - സാഹിത്യ പ്രതിഭക്കും
കിട്ടാത്ത ആദരവും , സ്മരണാജ്ഞലികളും നമുക്കൊക്കെ ഇവിടെ കൺ കുളിർക്കേ
കണ്ടും , കേട്ടുമൊക്കെ അറിയാവുന്നതാണ്...

ഇനി ജസ്റ്റ് ഒന്ന് ഷേക്സ്പീരിയൻ
ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം അല്ലേ...
പണ്ട് പണ്ട് പതിനാറാം നൂറ്റാണ്ടിന്റെ കൌമാര ദശയിൽ ഇംഗ്ലണ്ടിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന , ‘വാർവിക്ക്ഷെയറി‘ലെ അതിസുന്ദരമായ ഒരു ഗ്രാമമായ ‘സ്ട്രാറ്റ്ഫോർഡ്-അപ്പോൺ-എവോണിലെ’ ഒരു കയ്യുറ കച്ചവടക്കാരന്റെ മകനായിരുന്നു
‘ജോൺ ഷേക്സ്പിയർ ‘എന്ന കലാകാരൻ ...

അവൻ കൈയ്യുറകളുടേയും , തൊപ്പികളുടേയും , ചെരുപ്പുകളുടേയും മറ്റും
അളവെടുത്താണ് അവിടത്തെ ഒരു ലാന്റ് ലോർഡായിരുന്ന ,കുതിര കച്ചവടക്കാരന്റെ മകളായ‘മേരി‘യുമായി അടുത്തത്.
ജാതിയും, പണവുമൊക്കെയായി ചില പൊരുത്തക്കേടുകൾ
ഉണ്ടായെങ്കിലും, കാരണവന്മാർ 1557- ൽ രണ്ടിനേയും പിടിച്ച് കെട്ടിച്ചുവിട്ടു.

മേരിയുടെ പാർട്ടിഷ്യനായി കിട്ടിയ ഏവോൺ നദീതീരത്തുള്ള ഒരു ഫല-മര-പൂങ്കാവനവും , പാരമ്പര്യമായി ഗ്ലൌസ് നിർമ്മാണ കടയുമായി , ആ ദമ്പതിമാർ നീണാൽ വാഴുന്നതിനിടയിൽ ,
മേരി രണ്ട് കൊല്ലം ഇടവിട്ട് ധാരളം കുഞ്ഞുങ്ങളെ പെറ്റ് കൂട്ടിയെങ്കിലും , അതിൽ എട്ടെണ്ണം മാത്രമേ വളർന്ന് വലുതായുള്ളൂ.

അതിൽ 1564-ൽ ഭൂജാതനായ ‘വില്ല്യം‘ പഠിച്ച്  മിടുക്കനായി നല്ലൊരു
കലാകാരനായി വളർന്നു വന്നു. അവന്റെ ബാല്യകാലത്തുണ്ടായ പകർച്ചവ്യാധിയായ
പ്ലേഗിന്റെ താണ്ഡവത്തിൽ , അവന്റെ ചേട്ടനും , ചേച്ചിയുമൊക്കെ കാലപുരിക്ക് പോയെങ്കിലും , അമ്മ വീട്ടിലെ അതി സുരക്ഷിതമായ ശുശ്രൂഷയാൽ അവന് ജീവൻ തിരിച്ച് കിട്ടി .

പഠനത്തോടൊപ്പം അവൻ നാടകവും ബാലെറ്റും
കഥപറച്ചിലുമൊക്കെയായി നാട്ടുകാരുടെയൊക്കെ
കണ്ണിലുണ്ണിയായി. അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ  ആളുകളെ
ആനന്ദത്തിൽ ആറാടിപ്പിക്കുന്ന രണ്ടേ രണ്ട് കലാരൂപങ്ങൾ നാടകവും ,
ബാലെറ്റും മാത്രമായിരുന്നു ...

ചെറുപ്പത്തിൽ തന്നെ വില്ല്യം ഈ രണ്ട് കലാരൂപങ്ങൾക്ക് വേണ്ട
കഥകൾ എഴുതിയുണ്ടാക്കി , എല്ലാ വീക്കെന്റുകളിലും വൈകുന്നേരങ്ങളിൽ ,
ആ പുഴക്കരയിൽ ഒരു ഓപ്പൺ എയർ സ്റ്റേജുണ്ടാക്കി പരിപാടികൾ അവതരിപ്പിച്ചു വന്നിരുന്നു.

ഇതിലൊക്കെ ആകൃഷ്ട്ടരായി സമീപ പ്രദേശങ്ങളിൽ നിന്നുപോലും
പ്രഭു കുമാരി കുമാരന്മാരടക്കം , ധാരാളം പേർ വന്ന് അവന്റെ ട്രൂപ്പിൽ അംഗങ്ങളായി
.
അഭിനേതാവ് , കവി , ഗായകൻ എന്നിവയിലെല്ലാം നിപുണനായ ഒരു സകല
കലാ വല്ലഭൻ എന്നതുമാത്രമല്ല , സുമുഖനും സുന്ദരനും സുശീലനുമൊക്കെയായ വില്ല്യമിന് ,
കൌമാരം വിട്ടപ്പോൾ തൊട്ട് തന്നെ ആരാധികമാരുടെ , പ്രണയ കുടുക്കുകളിൽ നിന്നും രക്ഷപ്പെടുവാൻ ഒട്ടും നിർവ്വാഹമുണ്ടായിരുന്നില്ല...!

അന്നവന്റെ നാടക സമിധിയിൽ ആടിപ്പാടി കളിച്ചിരുന്ന
‘അന്നെ ഹേത്ത്വേയ്‘എന്ന് പേരുള്ള , ഒരു ഇട പ്രഭുവിന്റെ
മകളുമായി , വില്ല്യം അനുരാഗവിലോചിതന്നായി എന്ന് പറഞ്ഞാൽ മതിയല്ലോ...

എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്രണയ
ആരാധികയായ  ചേച്ചിക്ക് , ഒരു കുഞ്ഞു ഗർഭം ഉണ്ടാക്കുവാൻ അവന് സാധിച്ചു...!

ഇത്തിരി കോളിളക്കമുണ്ടാക്കിയെങ്കിലും 18 കാരനായ
വില്ല്യം , 1582-മാണ്ടിൽ , 26 കാരിയായ അന്നെയെ കല്ല്യാണിച്ചു.

അങ്ങിനെയാണെത്രേ  സാധാരണക്കാരനായ വില്ല്യമിന് , പ്രഭു-രാജ കുടുംബങ്ങളിലെ പല ഉള്ളുകള്ളികളും , ഉപജാപങ്ങളും മനസ്സിലാക്കുവാൻ സാധിച്ചതും , പിന്നീടവയൊക്കെ , അവന്റെ തൂലികയിൽ കൂടി നല്ല ക്ലാസ്സിക്കുകളായി
എഴുതപ്പെടുവാൻ സഹായിച്ചതും..!

ശേഷം പെട്ടെന്ന് തന്നെ ,  വില്ല്യമിനും അന്നെക്കും മൂന്ന് പെണ്മക്കൾ
ഉണ്ടായി. ഇതിൽ കടിഞ്ഞൂൽ പുത്രി എലിസെബെത്ത് തോമാസ് നാഷ്
എന്ന ബിസ്സനെസ്സ് കാരനേയും , പിന്നീട് ജോൺ ബെർണാട് എന്ന പ്രഭുവിനേയും
കല്ല്യാണം കഴിച്ചെങ്കിലും മക്കളൊന്നും ഉണ്ടായില്ല.

വില്ല്യം പിന്നീട് സമ്പന്നന്നയ ശേഷം , വാങ്ങിയ വസന്ത കാല ഭവനം
ഇന്നും വിനോദ സഞ്ചാരികൾക്ക് , അന്നത്തെ തന്നെ പ്രൌഡിയോടെ
കാണുവാനായി ഇപ്പോഴും  തുറന്നിട്ടുണ്ട്.
വില്ല്യമിന്റെ രണ്ടാമത്തെ മകൾ , ഇരട്ടകുട്ടികളിലൊന്നായ ജൂഡിത്ത് ,
തോമാസ് ക്വൊയിനി എന്ന ഒരു ഇട പ്രഭുവിണെ വിവാഹം നടത്തി
മൂന്നാണ്മക്കൾ ഉണ്ടായെങ്കിലും അവരിലാർക്കും തന്നെ നീണ്ട ആയുസ്സുണ്ടായില്ല.

അതായത് വില്ല്യം സ്വരൂപിച്ച സമ്പാദ്യം കാത്ത്
രക്ഷിക്കുവാനോ , അദ്ദേഹത്തിന്റെ കഴിവുകൾ പിന്തുടരാനോ
പിൻഗാമികളായി  -ന്യൂജനറേഷനായി ,  ഒരു തലമുറ പിന്നീട് ഉണ്ടായില്ല എന്നർത്ഥം..!

ഇതിനൊക്കെ മുമ്പ് വില്ല്യമിന്റെ വളരെ മികച്ച്നിൽക്കുന്ന നാടകാവതരണങ്ങളെ പറ്റി
കേട്ടറിഞ്ഞ് , ലണ്ടനിലെ കച്ചവടക്കാരും , പ്രഭുക്കന്മാരുമെല്ലാം കൂടി , മൂപ്പരെ അങ്ങോട്ടേക്ക് ക്ഷണിച്ച് വരുത്തി , തേംസ് നദീ തീരത്ത് , അന്നത്തെ ഏറ്റവും വലിയ ഒരു നാടക ശാലയുണ്ടാക്കി വില്ല്യമിനെ അവിടെ കുടിയിരുത്തി...
അവിടെ ദിനം തോറും പരിപാടികൾ അവതരിപ്പിക്കുവാൻ
വേണ്ടി വില്ല്യം വീണ്ടും , വീറുള്ള കുറെ നാടക രചനകൾ നടത്തി.

അന്ന് ലണ്ടനിൽ വെച്ച്  വില്ല്യമിന്റെ തൂലികയിൽ നിന്നും
പിറന്നുവീണ കൃതികളെല്ലം പിന്നീട് , ലോക ക്ലാസ്സിക്കുകളായി മാറി...!

നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് വില്ല്യം ഷേക്സ്പിയർ , അന്ന് , ഈ ബിലാത്തി പട്ടണത്തിൽ ആരംഭം കുറിച്ച ആ ഗ്ലോബ് തീയ്യേറ്റർ  അതേ പ്രൌഡിയോടെ ഇന്നും ഷേക്സ്പിയറിന്റെ കഥാപാത്രങ്ങൾ  എന്നും വന്ന് നിറഞ്ഞാടിയിട്ട് , ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കാണികളുടെ   കയ്യടി സ്വീകരിച്ച് , വീണ്ടും വീണ്ടും വേദിയിൽ വന്നുകൊണ്ടിരിക്കുവാൻ അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുകയാണ് എന്നുമെന്നും...!

ലണ്ടനിലുള്ള ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്റർ   നാനൂറ് കൊല്ലം
മുമ്പ് ലണ്ടൻ പട്ടണത്തിനുള്ളിൽ തേംസ് നദീ തീരത്ത് പണികഴിപ്പിച്ചിട്ടുള്ള
ഏറ്റവും വലിയ ഒരു നാടക ശാലയായിരുന്നൂ...!

പ്രഭുക്കന്മാർക്കും , മറ്റു മേലാളന്മാർക്കുമൊക്കെ വിസ്താരമായി
മട്ടുപ്പാവിലിരുന്ന് കൺകുളിർക്കെ നാടകം കണ്ടാസ്വദിക്കുവാൻ വേണ്ടി
ഉണ്ടാക്കിവെച്ച ഒരു നാടകാചര്യന്റെ പേരിലുള്ള ഈ തട്ടകം ... !

മറ്റ് കീഴാളന്മാർക്കും , തൊഴിലാളികൾക്കു മൊക്കെ ആ പരിപാടികൾ
നിലത്ത് , നിന്ന്  - മാത്രം കാണുന്നതിനായി വേദിയുടെ , മൂന്ന് ഭാഗങ്ങളിലും ,
സ്റ്റാന്റിങ്ങ് വേർഷനുകളുമൊക്കെയായാണ് ,അന്നാ ആ ഓഡിറ്റോറിയം രൂപ കല്പന
ചെയ്തിരുന്നത് ..


അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ നമ്മുടെ നാട്ടിലെ പോലെ കൂത്തും ,
കൂടിയാട്ടവും , കളിയരങ്ങുകളും , മറ്റ് കെട്ട് കാഴ്ച്ചകളുമൊന്നുമില്ലാതിരുന്നല്ലോ,
രംഗവേദികളിൽ  വിനോദോപാധിക്കായി ആളുകളെ ആനന്ദത്തിൽ ആറാടിപ്പിക്കുന്ന കലാരൂപങ്ങൾ നാടകവും , ബാലെറ്റും മാത്രമായിരുന്നു ...
ഇവിടത്തുക്കാർ പ്ലേയ്സ് എന്ന് ഇഷ്ട്ടപ്പെട്ട് വിളിക്കുന്ന കളികൾ ...
ഈ വേദിയിലന്ന്  ...
ലണ്ടൻ പട്ടണത്തിലേക്ക്
വരുന്നവരെ മുഴുവൻ , തന്റെ നാടകത്തിലൂടെ ...
മാനവ ജീവിതത്തിൽ നിന്നും
കടഞ്ഞെടുത്ത നന്മകളും , തിന്മകളും , പ്രണയവും , ഈർഷ്യയും മറ്റും അണിനിരത്തിയുള്ള , തന്റെ അന്ന് തന്നെ പേരെടുത്ത കഥാപാത്രങ്ങളാൽ അതി ഭാവുകത്തോടെ നിറഞ്ഞാടി ആവിഷ്കരിച്ചവതരിപ്പിച്ച് വിസ്മയിപ്പിച്ചിരുന്ന  ദേഹമായിരുന്നു  ഈ മഹാ പ്രതിഭയായ വില്ല്യം ഷേക്സ്പിയർ ..!

അന്ന് മുതൽ ഈ നാടകശാല
ലോകപ്പെരുമയുള്ള ഒരു തീയ്യേറ്റർ തന്നേയാണ് ,
ഒന്നര നൂറ്റാണ്ട് മുമ്പ് പഴയ ഗ്ലോബ് കത്തി നശിച്ചപ്പോൾ  ,
അതേ രൂപ ഭാവത്തിൽ തന്നെ  , ഈ ഗ്ലോബിനെ തേംസിന്റെ
അങ്ങേ കരയിൽ നിന്നും , ഇക്കരേക്ക് മാറ്റി പണിതു ...

ലോക മഹായുദ്ധങ്ങളുടെ ഇടയിൽ ചില ബ്രേക്കുകൾ
വന്നതല്ലാതെ , കൃസ്തുമസ് കാലത്തുള്ള ഒഴിവുകളല്ലാതെ ,
മറ്റെല്ലാ ദിനങ്ങളും  , ഈ മഹാനായ സാഹിത്യ വല്ലഭന്റെ , വിശ്വ വിഖ്യാതമായ കഥാപാത്രങ്ങൾ മുഴുവൻ മാറി മാറി വരുന്ന നാടകങ്ങൾ കാണൂവാനായിട്ട് ,  ഭൂലോകത്തിന്റെ പലയിടങ്ങളിൽ നിന്നും ആളുകൾ തിങ്ങി നിറഞ്ഞ് വന്ന് കൊണ്ടിരിക്കുകയാണെന്നും ...!

പലപ്പോഴും കഥാപാത്രങ്ങൾ ഒന്ന് തന്നെയാണെങ്കിലും ആംഗലേയത്തോടൊപ്പം , പല ലോക ഭാഷകളാൽ  സംഭാഷണം ചൊല്ലിയാടുന്നവരായിരിക്കാം...

പല മിത്രങ്ങളുമായി , നിരവധി തവണ ,
ഷേക്സ്പിയർ  നാടകങ്ങൾ , ഈ ഗ്ലോബിൽ പോയി ...
തറ റ്റിക്കറ്റെടുത്താണെങ്കിലും  (സ്റ്റാൻഡിങ്ങ്) കാണ്ടാസ്വദിക്കുവാൻ സാധിച്ചതൊക്കെ എന്റെ ഒരു മഹാഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത് ...!


 സാധാരണ സ്റ്റേജ് നാടകം കാണുന്ന പോലെയൊന്നുമല്ല , ഇവിടത്തെ
നാടകാവതരണങ്ങൾ ...  ഭാഷയൊന്നും ആർക്കും ഒരു പ്രശ്നമേ ആവാറില്ലിവിടെ ...
അത്രക്കുണ്ടാകും ആയതിന്റെയൊക്കെ അവതരണ ശൈലികൾ ...
ചിലപ്പോൾ നമ്മുടെ അരികിൽ ഇരിക്കുന്നവർ തന്നെ കോ‍ട്ടൂരി വേഷപ്പകർച്ച
വരുത്തി വേദിയിൽ ചാടി കയറുമ്പോൾ നമ്മൾ ചിലപ്പോൾ ഞെട്ടി പോകും...!

ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്ററിൽ  ( ദേ ഇവിടെ
മനോജ് രവീന്ദ്രന്റെ വിവരണം വായിക്കുക ) നാടകം വീക്ഷിക്കൽ ..
ഒരു അനുഭവം  തന്നെയാണ് കേട്ടൊ കൂട്ടരെ
കഴിഞ്ഞ മാസം ഇമ്മടെ പച്ചമലയാളത്തിൽ
ഫ്രാൻസിൽ നിന്നും വന്ന നമ്മുടെ ചുള്ളന്മാരും , മദാമമാരും കൂടി ,  ഒരാഴ്ച്ചയോളമാണ് ഷേക്സ്പിയറുടെ ‘ഇന്ത്യൻ ടെമ്പസ്റ്റ്’ , ഈ ലണ്ടൻ ഗ്ലോബിൽ , നിറഞ്ഞ് കവിഞ്ഞ ലോക കാണികൾക്ക് മുമ്പിൽ  അവതരിപ്പിച്ച് അവരുടെയെല്ലാം പ്രശംസ പിടിച്ച് പറ്റിയത്..!

നമ്മളൊക്കെ ഒരു രംഗ വേദിയിലേയും നടന്മാരോ ,
നടികളോ , ബാല താരങ്ങളോ മറ്റോ അല്ലെങ്കിലും ജീവിത മെന്ന
നാടകത്തിൽ എന്നും അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണല്ലൊ..അല്ലേ

എത്രയെത്ര പറഞ്ഞാലും , എഴുതിയാലും
തീരാത്തത്ര രംഗങ്ങൾ  ഇനിയുമിനിയും ബാക്കിയിതാ
നീണ്ട് നീണ്ടങ്ങിനെ നിവർന്ന് കിടക്കുന്ന കാഴ്ച്ചകളാണല്ലോ എങ്ങുമെങ്ങും ...
അതെ
നമ്മുടെയൊക്കെ
ജീവിതം തന്നെ അസ്സലൊരു
നാടകമാണ് ... നാടകമേ ഉലകം...!

സ്വാതിവേദം / മുരുകേഷ് പനയറയുടെ വിലയിരുത്തൽ




ഇൻഫോ മലയാളി / 2013-10-13 / മുരുകേഷ് പനയറ

സ്വാതിവേദം


സ്വാതിവേദം
പ്രവാസജീവിതത്തിന്റെ സമസ്യകളെ ഗൗരവമായി നേരിടാന്‍ തുടങ്ങുമ്പോഴാണ് ശരാശരി മലയാളി തനതു വേരുകളെ കുറിച്ചും സ്വന്തം ഭാഷയുടെ പുണ്യത്തെ കുറിച്ചും കേവലം ഇന്ദ്രിയ ജന്യമായ വികാരാരവങ്ങള്‍ മാത്രം ഉണര്‍ത്തി നൊടിയില്‍ മറയുന്ന കലാ രൂപങ്ങളെ കുറിച്ച് മാത്രമല്ലാതെ കേരളീയ സാംസ്‌കാരിക പൈതൃകം ഇന്ദ്രിയ സംവേദനത്തിലൂടെ മനസ്സിലേക്കും ബുദ്ധിയിലെക്കും തുടര്‍ന്ന് പിന്തിരിയാന്‍ അരുതാത്ത ഉള്‍വിളിയോടെ ആത്മാവിലേക്കും സംക്രമിപ്പിക്കുന്ന ഉല്‍ക്കൃഷ്ട കലാ രൂപങ്ങളെ കുറിച്ചും നീതി പൂര്‍വ്വമായി ചിന്തിച്ചു തുടങ്ങുന്നത്. ഈ ചിന്ത അവനെ ഇത്തരം കലാ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി ഇടപെടാന്‍ പ്രേരിപ്പിക്കുന്നു. പ്രവാസത്തിന്റെ ഭൂമിശസ്ത്ര പ്രത്യേകതകള്‍ കൊണ്ട് ഈ ഇടപെടലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തിലാണ് സംജാതമാവുക. ഉദാഹരണമായി ഗള്‍ഫ് നാടുകളിലുള്ള മലയാളികള്‍ക്ക് , കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും എമിഗ്രേഷന്‍ നടപടികളിലെ ലഘുവായ നടപടിക്രമങ്ങള്‍ കൊണ്ടും നാട്ടില്‍ നിന്നുള്ള കലാകാരന്മാരെ ഇടയ്ക്കിടയ്ക്ക് കൊണ്ടുവന്നു നാനാതരത്തിലുള്ള ക്രിയാത്മക ഇടപെടലുകള്‍ നടത്തിപ്പോരാന്‍ കഴിയുന്നുണ്ട്. യൂറോപ്പും അമേരിക്കയും പോലെയുള്ള ഇടങ്ങളില്‍ അത് അത്രകണ്ട് എളുപ്പമല്ല എന്ന് നമുക്കറിയാം. അങ്ങനെ വരുമ്പോള്‍ കേരളീയതനിമ തുളുമ്പുന്ന , സംസ്‌കാര രേണുക്കള്‍ പേറുന്ന കലാ സൃഷ്ട്ടികള്‍ മെനഞ്ഞെടുക്കുവാന്‍ യു കെ യില്‍ ഉള്ളവര്‍ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്. അതിനെ മറികടന്നുകൊണ്ട് അങ്ങനെ ഒരു നിര്‍മ്മാണം നിര്‍വ്വഹിക്കണമെന്ന തീരുമാനമെടുക്കാന്‍ തന്നെ അസാമാന്യ ചങ്കുറപ്പ് വേണം. അത് തുടങ്ങുവാന്‍ അനിതര സാധാരണമായ കര്‍ത്തവ്യ ബോധവും ദിശാസൂചകവും മനസ്സില്‍ അക്ഷയമായി നിലനില്ക്കണം. ഒരു കൂട്ടം കലാകാരന്മാരെ നിരന്തര പരിശീലത്തിലൂടെ അരങ്ങില്‍ അവതരണ സജ്ജമാക്കുന്നതിന് കലവറയില്ലാത്ത നിര്‍വ്വഹണ പാടവവും അര്‍പ്പണബുദ്ധിയും ഉണ്ടാകണം. അതില്‍ വെള്ളക്കാരായ കലാകാരന്മാരെ കൂടി കല്ലുകടിക്കിടയില്ലാതെ കണ്ണി ചേര്‍ക്കാന്‍ യഥാര്‍ത്ഥ കല , ദേശ കാല ഭാഷാതീതാമാണെന്നുള്ള ബോധവും ആത്മവിശ്വാസവും ഉണ്ടാകണം. ഇതെല്ലാം ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഉണ്ടായ മഹത് സൃഷ്ട്ടി തന്നെയാണ് '' സ്വാതിവേദം '' എന്ന പേരില്‍ ശ്രീ മനോജ് ശിവ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ച നാടകം.

എം എ യു കെ യുടെ 2013 ലെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടാണ് അവരുടെ നാടക വിഭാഗമായ ദൃശ്യകല ഈ നാടകം രംഗത്ത് കൊണ്ടുവന്നത്. നാടകം ആദ്യാന്തം കാണുവാനുള്ള അവസരം ഒരുക്കിതന്നത് ഒരു സൗഭാഗ്യമായി തന്നെ തോന്നി . സ്വാതി തിരുനാള്‍ രാമ വര്‍മ്മ മഹാരാജാവിന്റെ ജീവിതത്തെ ഒരു കലാകാരന്റെ വീക്ഷണ കോണിലൂടെ നോക്കിക്കാണുകയാണ് മനോജ് ഈ നാടകത്തില്‍. 1813 ഏപ്രില്‍ 16 മുതല്‍ 1846 ഡിസംബര്‍ 27 വരെ മാത്രം നീണ്ട മഹാരാജാവിന്റെ ഹ്രസ്വമായ ജീവിതത്തില്‍, ഭരണാധികാരിയും കലാകാരനും സൗന്ദര്യാരാധകനുമായ അദ്ദേഹം സ്വന്തം വ്യക്തിത്വത്തില ബഹുമുഖങ്ങള്‍ക്കിടയില്‍ പെട്ട് അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങള്‍ വൈകാരിക തീവ്രത നഷ്ടം സംഭവിക്കാതെയും തത്സമയം സംഗീത സമൃദ്ധമായും രചിച്ചെടുക്കാനും അത് തന്റെ അഭിനേതാക്കളിലേക്ക് ദര്‍ശന മേന്മ ചോരാതെ സംവിധാന മികവിലൂടെ പകര്‍ന്നെടുത്ത് രംഗ ചലനങ്ങളിലും സംഭാഷണ ഗതികളിലും മിതത്വവും ഒപ്പം ഗാംഭീര്യവും ഒരുമിപ്പിച്ചുകൊണ്ട് അവതരണം പ്രശംസനീയമാം വണ്ണം ചേതോഹരമാക്കാനും മനോജിലെ ബഹുമുഖ കലാകാരന് കഴിഞ്ഞു എന്ന് അനുസ്മരിക്കുന്നതില്‍ അതിയായ ചാരിദാര്‍ത്ഥ്യമുണ്ട്. അത് മാത്രമല്ല കേന്ദ്ര കഥാപാത്രമായ സ്വാതിതിരുനാളിനെ മനോജ് ശിവ തന്നെ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു.

ഭരണാധികാരി എന്ന നിലക്ക് പൊതുജീവിതത്തിലും കലാകാരനും സൗന്ദര്യാരാധകനും എന്ന നിലക്ക് സ്വകാര്യ ജീവിതത്തിലും സ്വാതിക്ക് നേരിടേണ്ടി വന്ന വിഷമ ഘട്ടങ്ങളെ വേറിട്ട ഒരു വീക്ഷണ കോണിലൂടെ ദര്‍ശിക്കുകയാണ് നാടകത്തില്‍. കലാ സപര്യയും സാഹിത്യ സൃഷ്ടിയും കൊണ്ട് തന്റെ ആത്മീയ ജീവിതത്തിന്റെ പരിപൂര്‍ണ്ണത നേടുന്ന സ്വാതിതിരുനാള്‍ ലൗകീക ജീവിതത്തെ അതുമായി താദാത്മ്യം പ്രപിപ്പിച്ചു മുന്നേറി വിജയിക്കുന്നത് കാണാം. വിജയം ഭാരണാധികരിയുടെതാണോ കലാകാരന്റേതാണോ എന്ന യുക്തി അധിഷ്ടിതമായ ചോദ്യത്തിന് പ്രസക്തിയില്ല എന്ന് ഉച്ചരിക്കാത്ത വാക്കുകള്‍ കൊണ്ട് നാടകം ഉദ്‌ഘോഷിക്കുന്നു എന്നതാണ് സത്യം. കല കലക്കുവേണ്ടി എന്ന വസ്തുത അവിടെ ആവര്‍ത്തിച്ച് ഉറപ്പിക്കപ്പെടുന്നു. ഒപ്പം കല ജീവിതവും ജീവിതം കലയും ആയി അനുസ്യൂതം അവതാര ഭേദം നേടുന്ന അര്‍ത്ഥ വ്യാപ്തിയും കാണാം. കലാകാരന്‍ എന്തുകൊണ്ട് , എങ്ങനെ ഏതു ലക്ഷ്യപ്രാപ്തിക്കു വേണ്ടിയാണ് ബഹുഭൂരിപക്ഷം വരുന്ന പൊതുജനങ്ങളില്‍ നിന്ന് , തനതു ചിന്തയും കാഴ്ചപ്പാടും കൊണ്ട് വ്യത്യസ്ഥനായി നില്‍ക്കുന്നത് എന്നുള്ള വിശദീകരണം കൂടിയാകുന്നു ഈ നാടകം.

അവതരണത്തിനായി മനോജ് സ്വീകരിച്ച തന്ത്രം നമ്മുടെ പൈതൃക സമ്പത്തായി കിട്ടിയ കാളിദാസ നാടക സങ്കേതവും ഷേക്‌സ്പീരിയന്‍ നാടക രീതികളുടെ ചില ഘടകങ്ങളും ചേര്‍ന്ന ഒരു സംയുക്ത രൂപമാണ്. നാടകാരംഭത്തില്‍ ' നാന്ദി' യുടെ അവസാനത്തില്‍ സൂത്രധാരന്‍ എത്തി കാണികളിലേക്ക് കഥയെ സംക്രമിപ്പിക്കുന്ന രീതിയുണ്ട്. മനോജ് തന്റെ നാടകം സൂത്രധാരനില്‍ നിന്ന് തന്നെ തുടങ്ങി. സൂത്രധാരന്‍ നാടകത്തിലുടനീളം കാണികളുടെ ചിന്തയെ സ്വാധീനിച്ചുകൊണ്ടും നാടക വിഷയത്തിന്റെ ഭാരവത്വവും ഗൗരവവും കൊണ്ട് ഉണ്ടാകാന്‍ ഇടയുണ്ടായിരുന്ന വിരസതയെ ഇല്ലാതാക്കിക്കൊണ്ടും ആദ്യന്തം നിറഞ്ഞു നിന്നു . ഒരു ഘട്ടത്തില്‍ കാണികള്‍ക്ക് ഇടയിലേക്ക് ഇറങ്ങി വന്ന അയാള്‍ ആസ്വാദനം അയത്‌നലളിതമാക്കാന്‍ ഉപകരിച്ചു. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തതില്‍ നിന്നുളവായ ചില കുറവുകള്‍ പരിഹരിച്ച് നാടകം ഒഴുക്ക് നിലക്കാതെ മുന്നേറുന്നതിന് സൂത്രധാരനായി വന്ന കലാകാരന്‍ തന്റെ മനോധര്‍മ്മം ഉപയോഗിച്ച് നടത്തിയ പൊടിക്കൈകള്‍ മികവുറ്റതായി അനുഭവപ്പെട്ടു.

ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് ശ്രീ മനോജ് ശിവ തന്റെ വിഷയ സ്വീകരണത്തിലും സ്വതസിദ്ധമായ വിഷയ വ്യാഖ്യാന പാടവത്തിലും ഉയര്‍ന്ന ചിന്ത കാണിച്ചിരിക്കുന്നത് മനസ്സിലാക്കാം. മഹാബലിക്ക് വാമനന്‍ എന്നപോലെ സ്വാതിതിരുനാളിന് ശ്രീ പത്മനാഭാന്‍ എന്ന ചിന്ത അവതരിപ്പികുകയാണ് നാടകത്തില്‍. ഓണാഘോഷത്തോട് അനുബന്ധിച്ച് അവതരിപ്പിക്കേണ്ട നാടകം ആയതുകൊണ്ട് ഓണവുമായി ബന്ധമുള്ള മിത്ത് നാടകത്തില്‍ ബന്ധിപ്പിക്കാന്‍ ഉള്ള ശ്രമമായി തോന്നി ഇത്. അതിരറ്റ ഭക്തിയാല്‍ '' മഹാബലി '' തമ്പുരാന്‍ തന്റെ സര്‍വ്വസ്വവും താന്‍ എന്ന ശരീരത്തെയും അതില്‍ തങ്ങിയിരുന്ന ആത്മാവിനെയും '' വാമനന്‍'' എന്ന വിഷ്ണു അവതാരത്തിന് മുമ്പില്‍ സമര്‍പ്പിച്ചത് ലോക നന്മയും ലോക വാസികളായ ജനങ്ങളുടെ ഉന്നമനവും ലക്ഷ്യം വച്ചുകൊണ്ടാണ്. ആ അര്‍ത്ഥത്തില്‍ നന്മ മാത്രം ആഗ്രഹിച്ച ഒരു ബലി ആയിരുന്നു അത്. ഇവിടെ ബലി എന്ന പദം അര്‍ത്ഥമാക്കുന്നത് ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണം തന്നെ. ബലി ദാതാവും ബലി വസ്തുവും ഒന്നുതന്നെയാകുന്ന മഹത്വം. തിരുവിതാം കൂറിനും അവിടത്തെ ജങ്ങള്‍ക്കും കലക്കും വേണ്ടി സ്വജീവിതം സ്വാതിതിരുനാള്‍ ശ്രീ പത്മനാഭന്റെ മുമ്പില്‍ ബലി ആയി സമര്‍പ്പിക്കുന്ന രംഗമാണ് നാടക പര്യവസാനത്തില്‍ കാണുന്നത്. ഈ ആശയം കൊണ്ടുവരുന്നതിലൂടെ മഹാബലി എന്ന മിത്തിനു സമാനം ആയി ജീവിച്ചു മരിച്ച വ്യക്തിയാണ് സ്വാതിതിരുനാള്‍ എന്ന് സ്ഥാപിച്ചെടുക്കാന്‍ മനോജ് നടത്തുന്ന ശ്രമം ഒരു കലാകാരന്റെ നൂതന വ്യാഖ്യാനമായി അന്ഗീകരിക്കപ്പെടണം . തിരുവിതാംകൂര്‍ മഹാരാജ്യം 1750 ജനുവരി 3 നു മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവ് ശ്രീ പത്മനാഭന് സമര്‍പ്പിച്ചതും അന്നുമുതല്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എല്ലാപേരും പത്മനാഭദാസന്മാര്‍ ആയതും ചരിത്രമാണ്. അങ്ങനെ വരുമ്പോള്‍ സ്വാതിതിരുനാള്‍ സ്വകുലത്തിനാല്‍ ജനനത്തിനു മുമ്പേ പത്മനാഭന് സമര്‍പ്പണം ചെയ്യപ്പെട്ട ആളാണ്. ഇ സത്യം നമുക്കറിയാം എങ്കിലും 'ബലി ' മിത്തുമായി ആ കലാകാരനെ കൂട്ടിയിണക്കാനുള്ള ശ്രമം ധൈര്യ പൂര്‍വ്വമായ ഒരു ചുവടായി കാണണം. അത് കലയുടെയും കലാകാരന്റെയും ആത്മ വിളംബരമാണ്. അതിനെ വ്യഖ്യാനിച്ച് മനസ്സില്‍ ഉറപ്പിക്കുമ്പോള്‍ സ്വന്തം വര്‍ണ്ണ ഭേദങ്ങള്‍ കൊടുക്കാന്‍ ആസ്വാദകനുള്ള സ്വാതന്ത്ര്യം നിലനില്ക്കുന്നു എന്നുള്ള വസ്തുതയും മറന്നുകൂടാ.

നേരത്തെ സൂചിപ്പിച്ച പോലെ പ്രവാസത്തിന്റെ വറുതിയും സംസ്‌കാര മിശ്രണത്തിന്റെ പൊടിക്കാറ്റും കൊണ്ട് വലയുന്ന ശരാശരി യു കെ മലയാളികള്‍ക്ക് ഉപരിപ്ലവമായ വികാര വകഭേദങ്ങളും ചിരിയും മാത്രം ഉണര്‍ത്തി പോകുന്ന കലാ രൂപങ്ങളും ക്ലാസ്സിക് സിനിമാറ്റിക് നൃത്തങ്ങളും മാത്രം സ്വീകരിച്ചു പോരുന്ന ഒരു ശീലമുണ്ട്. ആ സംവേദനക്ഷമതക്കു ചേര്‍ന്നവണ്ണം മനോ വാതായനങ്ങളുടെ വലിപ്പം ക്രമീകരിച്ചവരാണ് ഏറെ പേരും. ഇത് ഒരു സമൂഹം എന്ന നിലക്ക് അവരുടെ തെറ്റല്ല. നേരെ മറിച്ച് ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ക്കനുസരിച്ച് ജീവിത താളങ്ങള്‍ ക്രമീകരിച്ചു പോകുന്ന ഉപഭോഗ സംസ്‌കൃതിയുടെ സ്വാഭാവിക പ്രതികരണമാണ്. അങ്ങനെയുള്ള ഒരു ജനതതിയിലേക്ക് മനോജ് തെരഞ്ഞെടുത്ത വിഷയം പരമാവധി ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയും കഠിനാധ്വാനം ചെയ്ത്, പരിമിതമായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനുള്ളില്‍ നിന്നുകൊണ്ടുപോലും പാളിച്ചകളില്ലാതെ അവതരിപ്പിച്ചു എങ്കിലും അത് പൊതുജന പക്ഷത്തെ ഭൂരിഭാഗം അംഗങ്ങളും നെഞ്ചേറ്റി സ്വീകരിക്കുന്ന , കര്‍ത്താവിനെ അഭിനന്ദിക്കുന്ന , വിജയ സൂചനകളുടെ അലകള്‍ ജനിപ്പിച്ചുവോ എന്ന് ലേഖകന് സംശയമുണ്ട്. അത് പക്ഷെ സൃഷ്ടിയുടെ കുറവോ കാണികളുടെ പോരായ്മയോ അല്ല. അലോപ്പതി ഗുളിക വിഴുങ്ങി വേദനയുളവാക്കുന്ന രോഗലക്ഷണങ്ങളില്‍ നിന്ന് നിരന്തരം ആശ്വാസം നേടിപ്പോരുന്ന ആതുര വൃന്ദത്തിന് അടിസ്ഥാന കാരണം ചികിത്സിക്കുന്ന ആയുര്‍വേദ മരുന്ന് ഉളവാക്കുന്ന കമര്‍പ്പ് മാത്രമാണ്. ആത്മാവിനെ സ്പര്‍ശിക്കുന്ന ആ സുഖ ശീതളിമ തിരിച്ചറിയപ്പെടുക തന്നെ ചെയ്യും. അതിനു നിമിത്തമാകാന്‍ നമുക്കൊക്കെ ബാധ്യതയുണ്ട്.

മുന്‍കൂട്ടി ശബ്ദ ലേഖനം ചെയ്തുവച്ച സംഭാഷണ ശകലങ്ങള്‍ ഉപയോഗിക്കാതെ എല്ലാ നടീ നടന്മാരും രംഗത്ത് അവരവരുടെ സംഭാഷണങ്ങള്‍ തത്സമയം സംസാരിച്ച് അഭിനയിച്ചു എന്നത് തിരക്കിട്ട ഇവിടത്തെ ജീവിത വ്യാപാരത്തിലും അവര്‍ കലക്ക് വേണ്ടി കാട്ടുന്ന ആത്മ സമര്‍പ്പണം എത്രമാത്രം വലുതാണ് എന്ന് തെളിയിക്കുന്നു. വെള്ളക്കാരായ കഥാപാത്രങ്ങളെ വെള്ളക്കാരായ അഭിനേതാക്കളെ കൊണ്ടുതന്നെ അവതരിപ്പിക്കാന്‍ ആയതു ഏറെ മഹത്തരമാണ്. അതിനു വേണ്ടി വന്ന പിനാമ്പുറ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം പ്രയാസകരമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. നാടകത്തിനു വേണ്ടി മീര രചിച്ച ഗാനങ്ങള്‍ കഥയോടും വിഷയത്തോടും നീതി പുലര്‍ത്തുന്നത് തന്നെ ആയി.

മഞ്ജു മന്ദിരത്തില്‍ , വിമല പെരേര , പ്രീന പിള്ള , മുജീബ്, സന്തോഷ് നായര്‍ , ഫ്രാന്‍സിസ്,ബാലു പിള്ള, ഒലിവര്‍ , ജെറാള്‍ഡിന്‍ , നിഹാസ്,തോമസ്,അഖില്‍ ദേവ്,ടിജിണ്‍ ജോര്‍ജ് , മുരളീ മുകുന്ദന്‍ , രെന്ജിനി , അമ്മു, നിമിഷ, ജയലെക്ഷ്മി, ശ്രീധന്യ , സൗമ്യ ഷിജു, ഗീത ലക്ഷ്മി പിള്ള, സിസിലി ജോര്‍ജ് , ബീന പുഷ്‌കാസ് , ആയിഷ എന്നിവര്‍ക്കൊപ്പം കുട്ടികളായ സിദ്ധാര്‍ത് നായര്‍ , മാലിനി ,അശ്വിനി, വിശ്വ ജിത്ത് , അര്‍മാന്‍ , സന, സ്വരൂപ് മേനോന്‍ , തീര്‍ഥ ബൈജു എന്നിവരും രംഗത്ത് ഉണ്ടായിരുന്നു. ശബ്ദ നിയന്ത്രണം ഹബീബ് റഹ്മാനും , പ്രകാശ നിയന്ത്രണം ബൈജു സാനും , അരങ്ങില്‍ വേണ്ട സഹായവും ചമയവും സുപ്രഭ പി നായരും നിര്‍വ്വഹിച്ചു . കല , വേഷങ്ങള്‍, ഗാന രചന ഇംഗ്ലീഷ് പരിഭാഷ എന്നിവ പാര്‍വതീപുരം മീര നിര്‍വ്വഹിച്ചു . സംഗീത സംവിധാനം നടത്തിയത് ആല്‍ബര്‍ട്ട് വിജയനാണ്. ഈ കലാകാരന്മാര്‍ എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു .

കൂടുതല്‍ മികവുറ്റ സൃഷ്ട്ടികള്‍ രംഗത്ത് കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

   

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ഇംഗ്ലണ്ടിലെ അല്പസല്പം ഇന്ത്യൻ മാഹാത്മ്യങ്ങൾ ... ! / Englandile Alppasalppam Indian Mahalmyangal ... !

ഇവിടെ ഈ ഇംഗ്ലണ്ടിലും ,
മറ്റും നമ്മുടെ  ഇന്ത്യൻ ഉപനിഷത്തുകളെ
കുറിച്ചും , വേദങ്ങളെ കുറിച്ചുമൊക്കെ, തനി
ഭാരതീയനായ എന്നേക്കാൾ  കൂടുതൽ ജ്ഞാനമുള്ള എത്രയെത്ര പാശ്ചാത്യരായ വിജ്ഞാനികളേയാണ് ഞാൻ എന്നുമെന്നോണം കണ്ടുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ  ചിലപ്പോൾ വിശ്വസിച്ചെന്ന് വരില്ല...

പാശ്ചത്യരുടെ സകലമാന ജീർണ്ണിച്ച സാംസ്കാരിക തനിമകളെല്ലാം , നാം നമ്മുടെ ജീവിത രീതികളിലേക്ക് അനുകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ...
നമ്മുടെ പുണ്യ പുരാതനമായ  , വളരെ ബൃഹത്തായ ഗുണമേന്മകളുള്ള സാംസ്കാരിക സമ്പന്നമായ ചിട്ട വട്ടങ്ങളെല്ലം ഈ പടിഞ്ഞാറങ്കാർ സ്വന്തം ജീവിത രീതികളിലേക്ക് കോപ്പി & പേയ്സ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ കേട്ടൊ കൂട്ടരെ.

ഉദ്ദേശം പതിനായിരം വർഷങ്ങൾക്ക് മുമ്പ്
ഭാരതീയ നദീ തടങ്ങളിൽ നിന്നും ആവിർഭവിച്ച
ആധുനിക മാനവിക വിജ്ഞാന സംസ്കാരമാണല്ലൊ , ഭൂലോകത്തെ പ്രഥമ സിവിലൈസ്ഡ് മാൻ ഹിസ്റ്ററികളിൽ എടുത്തുപറയാവുന്ന ഒരു ആധുനിക മാനവ ചരിതം അല്ലേ...

പിന്നീട് നാലഞ്ച് സഹസ്രങ്ങൾ  കഴിഞ്ഞപ്പോൾ ...
ഇന്നുള്ള സകലമാന മതങ്ങളെല്ലാം , പൊട്ടി മുളക്കുന്നതിന് മുമ്പ് ഭാരതമണ്ണിൽ നിന്നും ഉടലെടുത്ത സനാധന സാംസ്കാരിക പ്രസ്ഥാനത്തിൽ നിന്നും , വാമൊഴി ശ്ലോകങ്ങളാൽ തലമുറകൾ കൈമാറിയിട്ട് ,  പിന്നീട് ലോകത്തിലെ ഇന്നുള്ള  പല ഭാഷകളുടേയും പോറ്റമ്മയായ  സംസ്കൃതത്താൽ  ,  പല ഋഷിമാരാലുമെഴുതപ്പെട്ട വേദോപനിഷത്തുകളുമൊക്കെയാണ് മനുഷ്യ കുലത്തിനും , ശാ‍സ്ത്രങ്ങൾക്കുമൊക്കെ ഇന്ന് കൈവരിച്ച ഈ പുരോഗതികളിലേക്കൊക്കെ വഴികാട്ടികളായിട്ടുള്ളത്...!

ഇന്ന് ലോകത്തിന് ശാസ്ത്രലോകം സമ്മാനിച്ചിരിക്കുന്ന ഒട്ടുമിക്ക
കണ്ടുപിടുത്തങ്ങളും കൈവരിക്കുവാൻ അവർക്കൊക്കൊക്കെ സാധിച്ചത്
പുണ്യപുരാതനമായ ഭാരതീയ വേദങ്ങളടക്കമുള്ള പല ഗ്രന്ഥങ്ങളുമാണെന്ന്
അവർ തന്നെ , ഇന്ന് സമ്മതിക്കുന്നുമുണ്ടല്ലൊ

വളരെ വിശദമായി ഉദാഹരണ സഹിതം ...
നല്ല ഹോം വർക്ക് നടത്തി എഴുതേണ്ട ഒരു ആലേഖനം തന്നെയാണിത്

ഇതിന്റെ മുഖവുരയായി ഒരു വായനക്ക്
പകരം പത്ത് മിനിട്ട് കാഴ്ച്ച  കണ്ടുള്ള ഒരു കേൾവിയാണ്
ഞാൻ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്..
 ചാലക്കുടിക്കാരൻ‘മെൽബിൻ സുരേഷ്‘  അവതരിപ്പിച്ചിട്ടുള്ള
ഒരു ‘ഇന്ത്യാ ടോക്ക്’ എന്ന വീഡിയോയിൽ  കൂടി  , നമ്മുടെ സനാധന
ധർമ്മത്തിനെ ലോകം എങ്ങിനെയൊക്കെ വിലയിരുത്തി എന്നതിനെ കുറിച്ചുള്ള
കാഴ്ച്ചകൾ നിങ്ങളൊക്കെ അപ്പോൾ  ,  തീർച്ചയായും കണ്ടു നോക്കണം

അതായത് ഈ വായനയിൽ ഉള്ളതിനേക്കാൾ കാര്യ വിവരങ്ങൾ ‘യൂ-ട്യൂബ്
വീഡിയോ ‘ കാഴ്ച്ചയിലൂടേയും , കേൾവിയിലൂടേയും ഏവർക്കും മനസ്സിലാക്കാം...
നന്ദി..കേട്ടൊ മെൽബിൻ 


 ഇനി  തൽക്കാലം ഞാനിവിടെ ബിലാത്തിയിൽ
കണ്ടതും കേട്ടതുമായ  പല ഭാരതീയ  ചിട്ടവട്ടങ്ങളിൽ ആകൃഷ്ട്ടരായി
ആയതൊക്കെ ഫോളോ ചെയ്തുകൊണ്ടിരിക്കുന്ന ഇവിടത്തെ പുത്തൻ സമൂഹത്തിലേക്ക് വെറുമൊരു എത്തിനോട്ടം നടത്തുക മാത്രം ചെയ്യുകയാണിപ്പോൾ

കുറച്ചു നാൾ മുമ്പ് ജർമ്മനിയിലെ സെന്റ് .ജോർജ് യൂണിവേഴ്സിറ്റിയിലെ
ഗവേഷകരടക്കം , പല പാശ്ചാത്യ ശാസ്ത്രജ്ഞരും , ഇംഗ്ലണ്ടിലുള്ള ഓക്സ്ഫോർഡ്  യൂണിവേഴ്സിറ്റിയിലെ ഗവേഷകരും കൂടി ,ആ സർവ്വകകലാശാലയിൽ ഇന്നും വളരെ
ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന , നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ നിന്നും പണ്ട് കൊണ്ടുവന്നിട്ടുള്ള അമൂല്യമായ പല താളിയോല ഗ്രന്ഥങ്ങളെല്ലാം പുന:പരിശോധന നടത്തുകയും , ആധുനികമായ ബ്ലൂറേയ്  സി.ഡി കളിലേക്ക് പകർത്തിവെക്കുകയുമൊക്കെ ചെയ്തകാര്യങ്ങൾ , അവിടെ ഗവേഷകനായി ജോലിചെയ്യുന്ന , ബിലാത്തിയിൽ ജനിച്ചുവളർന്ന ‘സനലാ‘ണ് ഞങ്ങളോടൊരിയ്ക്കൽ ഒരു ചർച്ചക്കിടയിൽ പറഞ്ഞത്.
ഏതാണ്ട് ഏഴ് കൊല്ലം മുമ്പ്  ‘ഐ.ബി.എം‘ ന്റെ ഒരു വെയർ ഹൌസിൽ സെക്യൂരിറ്റി ഗാർഡായി വർക്ക് ചെയ്യുന്ന അവസരത്തിൽ , അവിടെയുണ്ടായിരുന്ന ഒരു വെയർ ഹൌസ് ഓപ്പറേറ്റീവായ റഷ്യക്കാരനായ ‘അലക്സ് വാസ്കോവ്‘ ന്റെ കൈയ്യിൽ എപ്പോഴും കൊണ്ടുനടക്കുന്ന ഭഗവത് ഗീതയുടെ , ഒരു റഷ്യൻ പരിഭാഷ കണ്ടപ്പോൾ ഞാൻ തീർത്തും ഞെട്ടിപോയിട്ടുണ്ട്...

എന്ത് പറയുവാൻ നമ്മുടെ ഉപനിഷത്തുകളെ കുറിച്ചും , വേദങ്ങളെ കുറിച്ചുമൊക്കെ , തനി സസ്യാഹാരിയും യോഗഭ്യാസിയുമായ അവനുള്ളതിന്റെ പകുതി അറിവുപോലും എനിക്കുണ്ടായിരുന്നില്ല എന്നത് ഒരു വാസ്തവമുള്ള കാര്യമായിരുന്നു...!

പിന്നീടൊരിക്കൽ പുതിയ പണി കിട്ടിയ ശേഷം ഒരു അന്വേഷണത്തിന്റെ ഭാഗമായി , നോർത്താംട്ടനിലുള്ള ,  വെള്ളക്കാർ മാത്രമുള്ള ഒരു വില്ലേജിൽ കുറച്ചുകാലം താമസിക്കേണ്ടി വന്നപ്പോൾ , ദിവസവും അവിടത്തെ ‘കമ്മ്യൂണിറ്റി സെന്ററി‘ൽ യോഗ പരിശീലനത്തിന് എത്തുന്ന ആൾക്കൂട്ടത്തെ കണ്ട് ഞാൻ അതിശയിച്ച് പോയിട്ടുണ്ട്...
ഒപ്പം അവിടെയുള്ള ലൈബ്രറിയിൽ നമ്മുടെ  വേദോപനിഷത്തുകളുടെ
സി..ഡികളും , വേദാന്ത പുസ്തകങ്ങളുമൊക്കെ നിറയെ ഇരിക്കുന്നത്  കണ്ടിട്ടുമാണത് കേട്ടൊ .

ഇന്ന് ബ്രിട്ടനിലുള്ള ഒട്ടുമിക്ക ‘ലിഷർ സെന്ററുക‘ളിളും
മെഡിറ്റേഷൻ കം യോഗാഭ്യാസ പരിശീലനവും നടത്തിപ്പോരുന്നുണ്ട്.
നമ്മ മല്ലൂസ്സടക്കം പല ഇന്ത്യൻസും അവിടങ്ങളിലൊക്കെ സ്ഥിരം പോയി പങ്കെടുക്കുന്നുമുണ്ട്.

നമ്മുടെ നാട്ടിലെയൊക്കെ ഫിലീം സ്റ്റാറുകളേക്കാൾ വടിവും,
മികവുമൊക്കെയുള്ളവരുടെ കൂടെ കിടന്ന് യോഗ ചെയ്യല് , ഒരു ‘തിന്നാൻ‘
കിട്ടാത്ത മുന്തിരിയാണേങ്കിലും അതിനും ഒരു യോഗം സിദ്ധിക്കുന്നുണ്ടല്ലൊ ..അല്ലേ

ഇതൊന്നും വേണ്ട ...
യു.കെയിലെ നാഷ്ണൽ ഹെൽത്ത് ആശുപത്രികളി (എൻ.എച്ച്.എസ് ) ലെ ഒരു മുഖ്യ ചികിത്സാ രീതി തന്നെ ,ഇപ്പോൾ യോഗാ കം പ്രകൃതി  ചികിത്സാ മെത്തേഡിലേക്ക് ചുവടുമാറ്റം നടത്തിയിട്ട് അതിന് വേണ്ടി , ഒരു വിഭാഗം തന്നെ തുടങ്ങി വെച്ചിരിക്കുകയാണിപ്പോൾ ..

ഇപ്പോൾ.കുട്ടികളടക്കം, നമ്മള്ളൊക്കെ
അസുഖം മൂലം ഡോക്ട്ടറെ (ജി..പി ) കാണുവാൻ പോയാൽ ആദ്യം ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നതിനുവേണ്ടി, ‘ആന്റിബയോട്ടിക്കു‘കൾക്ക് പകരം
‘ഹോം റെമഡീസ്‘ ആയ ചൂടുപിടിക്കൽ , ആവി കൊള്ളൽ , തേൻ, ചെറുനാരങ്ങ , വെളുത്തുള്ളി മുതലായ ചേരുവകൾ ചേർത്ത വീട്ടുമരുന്നുകൾ സേവിക്കുവാൻ ഉപദേശിച്ച് , കുറച്ച് ‘പാരസറ്റമോൾ‘കൂടി വേണമെങ്കിൽ ഉപയോഗിച്ചുകൊള്ളുക എന്ന് പറഞ്ഞിട്ടായിരിക്കും ആദ്യ പരിശോധനക്ക് ശേഷം നമ്മെയൊക്കെ തിരിച്ചയക്കുക...!

പിന്നെയിപ്പോൾ ഇവിടെയുള്ള മുപ്പതു
ശതമാനത്തോളം ആളുകളും ഇപ്പോൾ കൂണു പോലെ മുളച്ചുപൊന്തി കൊണ്ടിരിക്കുന്ന നമ്മുടെ ആയുർവേദ ക്ലീനിക്കുകളിലേക്കും , വെബ് സൈറ്റുകളിലേക്കും ചികിത്സകൾ പറിച്ചു നട്ടിരിക്കുകയാണിപ്പോൾ എന്നതാണ് മറ്റൊരു കൌതുകകരമായ വാർത്ത ..

നമ്മുടെ ആയുർവേദ ഉഴിച്ചൽ അഥാവാ ‘പിഴിച്ചൽ‘ കേന്ദ്രങ്ങൾ വന്ന് തുടങ്ങിയപ്പോൾ , ഇവിടെ സ്ഥിരമായുണ്ടായിരുന്ന മസ്സേജ് സെന്ററുകളുടെ വയറ്റത്താണ് ആയതിന്റെ അടി കൊണ്ടത്...!

എന്തായാലും തൈല ലേപനത്തിന് ശേഷമുള്ള നമ്മുടെ തടവൽ
ഇവർക്കൊക്കെ റൊമ്പ പിടിച്ചിരിക്കത് എന്നത് ഇത്തരം തിരുമൽ കേന്ദ്രങ്ങളിലെ
തിക്കും തിരക്കും കണ്ടാൽ ആർക്കും തീർച്ചയായും തിരിച്ചറിയാവുന്ന സംഗതികളാണ് .!

എന്തിന് പറയാൻ എന്റെ അയലക്കക്കാരനായ ഒരു മലയാളി ചേട്ടായി ,ബ്രിട്ടീഷ് ബേക്കേഴ്സിലെ പണി വേണ്ടാന്ന് വെച്ച് , അതിന്റെ പകുതി കാശ് പോലും കിട്ടാത്ത തടവൽ ക്ലീനിക്കിൽ തലോടാൻ പോയിനിൽക്കുകയാണ് ...!


ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യേക തരം സുഖം കിട്ടുമായിരിക്കും ..അല്ലേ
എന്നാലും ഇമ്മടെ ഉഴിച്ചിലിന്റെ ഓരോ മാഹാത്മ്യങ്ങളേ...!

ഇതുപോലെ തന്നെയാണ് തനി ഭാരതീയ സസ്യാഹാരങ്ങളോടുള്ള
ഇവിടെയുള്ളവരുടെയൊക്കെ ആർത്തിയും, കൊതിയും മറ്റും കേട്ടൊ.
ഇതൊക്കെകൊണ്ടായിരിക്കാം ഇവിടെ എന്നുമെന്നും എപ്പോളും കിട്ടിക്കൊണ്ടിരുന്ന
ജങ്ക് ഫുഡ് കൾക്ക്  പകരം  മലയാളികളുടേതടക്കം അനേകം ഭാരതീയ ഭോജന ശാലകൾ ഇവിടെ മുളച്ചുപൊന്തികൊണ്ടൊരിക്കുന്നത്..!

ഇടക്കൊക്കെ എന്റെ കൂടെ ഇന്ത്യൻ റെസ്റ്റോറന്റിൽ
വരാറുള്ള സഹ പ്രവർത്തകയായ ഒരു മദാമ്മ പെണ്ണ് , ലഞ്ച്
സമയത്ത് , ഒരു കോപ്പ അവയൽ അഥവാ സാമ്പാർ പ്ലസ് ഒരു സ്പൂൺ ചോറ് ,
ബിയറിന് പകരം ഒരു പൈൻഡ് രസം, പിന്നെ രണ്ട് പപ്പടവും കഴിച്ച് ഏമ്പക്കം വിട്ട് , ഫുൾ സാറ്റിസ്ഫൈഡ് ആകുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നേയാണ് ..!

പിന്നീട് ഞാൻ ലഞ്ച് വാങ്ങി കൊടുത്തതിന് പകരം അവളെനിക്ക്
വൈകുന്നേരം  ‘ലാവിഷായ ഡിന്നർ ‘ വിളമ്പി ഊട്ടുമ്പോഴുള്ള സുഖം
ഈ അവസരത്തിൽ ഞാൻ ,  ജസ്റ്റ് ഒന്ന് ഓർത്ത് പോകുകയാണിപ്പോൾ.. !?


ഇരുപത് വർഷത്തിൽ മേലെ ഇന്ത്യയിൽ
പഠിച്ച്  വളർന്നിട്ടും , നമ്മുടെ സംസ്കാരത്തിന്റെ ഗുണമേന്മകൾ ശരിക്കും മനസ്സിലേക്ക് ആവഹിക്കുവാൻ പറ്റിയത് , യു.കെയിൽ വന്നശേഷമാണെന്നാണ് ; ലണ്ടനിൽ ഉപരി പഠനത്തിനെത്തിയ വിദ്യാർത്ഥികൾ ഒന്നടങ്കം , ഈയിടെ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി അങ്കണത്തിൽ,  അവരുടെ ബിരുധാനന്തര ചടങ്ങിൽ വെച്ച് വ്യക്തമാക്കിയത് ഈയ്യിടെ കൈയ്യടികൾ ഏറ്റ് വാങ്ങിയ ഒരു സംഭവമാണ് ..!

ഇനി  2011 -ൽ ഇവിടെ നടത്തിയ സെൻസസ്
കണക്കുകൾ  വ്യക്തമാക്കിയ ഒരു കാര്യം കൂടി പറയട്ടേ..
.
ലണ്ടനിലുള്ള പത്ത് പേരിൽ അഞ്ചുപേരും ഈ ഗ്രേറ്റ് ബ്രിട്ടൻ കാർ അല്ലത്രേ
ബാക്കിയുള്ള ആ ഐവർ സംഘത്തിലെ നലാളോളും ഇന്ത്യൻ വംശജരാണുപോലും..
ഭൂലോകത്തുള്ള ഏത് വമ്പൻ പട്ടണത്തിലേതുമെന്നതു 
പോലെ , ലോകത്തിന്റെ സാംസ്കാരിക നഗരമായ ഈ ലണ്ടനിലും
ഒരു വിധം പ്രൊഫഷണൽ -സെമി പ്രൊഫഷണൽ ജോലിക്കാരെല്ലാം 
നമ്മുടെ ഭാരതീയ കുടിയേറ്റ / പ്രവാസികളാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്
അതായത്...
ബിലാത്തിയിലെ ഏത് തൊഴിൽ രംഗമെടുത്താലും 
ചുക്കില്ലാത്ത കഷായമെന്ന  പോൽ , ഒരു ഇന്ത്യൻസ് മേമ്പൊടിയില്ലാത്ത 
തൊഴിൽ മേഖല ഇവിടെ ഇല്ലെന്ന് തന്നെ പറയാം... 
 പ്രത്യേകിച്ച് പ്രൊഫഷണൽ രംഗങ്ങളായ ഐ.ടി മേഖലകളിലും , 
ടീച്ചിങ്ങ് രംഗങ്ങളിലും , ആരോഗ്യപരിപാലന വിഭാഗങ്ങളിലും ( ഡോക്ട്ടേഴുസ് / നേഴ്സസ് / ഹെൽത്ത് ടെക്നിഷ്യൻസ്,....) , ഹോട്ടൽ & റെസ്റ്റോറന്റ് ശൃംഗലകളിലെല്ലാം ഭാരതീയ വംശജരെ കഴിഞ്ഞേ മറ്റേതൊരു വംശീയ വിഭാഗത്തിനും സ്ഥാനമുള്ളൂ എന്നർത്ഥം..!
പിന്നെ ഒരു കാര്യം 
എനിക്കിപ്പോൾ ഉറപ്പിച്ചു പറയുവാൻ സാധിക്കും.  
കുറെ  കൊല്ലങ്ങളായി ഇന്ത്യയിലല്ല ഞാൻ ഉപജീവനം നടത്തുന്നത് എങ്കിലും , നാട്ടിൽ പോലും കിട്ടാത്ത തനി ഭാരതീയമായ കാഴ്ച്ചപ്പാടുകളുടെ തൊട്ട് തലോടലുകൾ ഏറ്റുകൊണ്ടാണ് എന്നുമെന്നോണം ഇവിടെ 
ഈ ലണ്ടനിൽ ജീവനം 
നടത്തികൊണ്ടിരിക്കുന്നു എന്ന 
ഒരു വസ്തു നിഷ്ട്ടമായ ഒരു കാര്യം .
Art of Living with Miserable Life...!
          അതെ    അന്നും     ഇന്നും         എന്നും     
ഐ  പ്രൌഡ്  ടു  ബി  ഏൻ  ഇന്ത്യൻ  ...!